ന്യൂഡൽഹി: ഡൽഹി കലാപത്തിന് കാരണമായ വിദ്വേഷം പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് വൈ പ്ലസ് സുരക്ഷ. ജീവന് ഭീഷണിയുണ്ടെന്ന് കപിൽ മിശ്ര പരാതിപ്പെട്ടതിനെത്തുടർന്നാണ് വൈ പ്ലസ് സുരക്ഷ നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്തണമെന്ന് ആവശ്യപ്പെട്ടു്ള ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇദ്ദേഹത്തിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
എന്നാൽ കപിൽ മിശ്രയ്ക്ക് സുരക്ഷ നൽകുന്നത് സംബന്ധിച്ച് വകുപ്പിന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. എന്നാൽ ഇതിനോടകം തന്നെ ഡൽഹി പോലീസ് കപിൽ മിശ്രയക്ക് സുരക്ഷ നൽകാൻ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വധഭീഷണി ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കമെന്നാണ് പോലീസ് പറയുന്നത്.
Also Read: 'സോഷ്യൽമീഡിയ ഉപേക്ഷിക്കാനൊരുങ്ങുന്ന മോദി'; സമൂഹമാധ്യമങ്ങളിൽ മോദിയുടെ സ്ഥാനം എവിടെ?
സോഷ്യൽമീഡിയയിലൂടെയും മറ്റും ഭീഷണി ഉയർന്നതിനു പിന്നാലെയാണ് സുരക്ഷയെക്കുറിച്ച് കപിൽ മിശ്രയ്ക്ക് ആശങ്കയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കപിൽ മിശ്രയക്ക് ഡൽഹി പോലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നുണ്ടെന്നും എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന് ഇതിനെക്കുറിച്ച് അറിവില്ലെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.
കപിൽ മിശ്രയ്ക്ക് ലഭിച്ച ഭീഷണിയെക്കുറിച്ച് ഡൽഹി പോലീസ് വിലയിരുത്തലുകൾ നടത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന് ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലങ്കിൽ നിയമം കയ്യിലെടുക്കുമെന്ന് കപിൽ മിശ്ര പറഞ്ഞിരുന്നു. പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരെ നടന്ന റാലിയിലായിരുന്നു വിവാദ പരമാർശം. ഇതിനു പിന്നാലെയായിരുന്നു ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടത്. അക്രമ സംഭവങ്ങളിൽ 46 പേർ കൊല്ലപ്പെടുകയും 200ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.