ന്യൂഡൽഹി: കരിപ്പൂർ വിമാനാപകട സമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിന് മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് മനേകാ ഗാന്ധി എംപി. നേരത്തെ സ്ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞവിഷയത്തിൽ മലപ്പുറത്തിനെതിരെ മനേകാ ഗാന്ധി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചുള്ള വാക്കുകൾ ശ്രദ്ധനേടുന്നത്.
വിമാന ദുരന്തസമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവൃത്തിയാണ് രക്ഷാ പ്രവര്‍ത്തനത്തിനായി മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമാണ് മനേകാ ഗാന്ധി പറഞ്ഞിരിക്കുന്നത്. കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാപ്രവർത്തനം വിശദീകരിച്ച് മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽസെക്രട്ടറി വി അബ്ബാസ് മനേകാ ഗാന്ധിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് പ്രശംസയെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്.
Also Read: സംസ്ഥാനത്ത് സെന്റിനൽ സർവൈലൻസ് പരിശോധനയിലും കൊവിഡ് ഉയരുന്നു; നാല് മാസത്തിനിടെ 2250 പേർക്ക് രോഗബാധ
നേരത്തെ, പാലക്കാട് ജില്ലയില്‍ സ്ഫോടകവസ്തു കഴിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മനേകാ ഗാന്ധി നടത്തിയ പരാമര്‍ശമാണ് വിവാദങ്ങൾക്കിടയാക്കിയത്. ഇതില്‍ പ്രതിഷേധമറിയിച്ചും മൊറയൂര്‍ യൂത്ത് ലീഗ് സന്ദേശം അയച്ചിരുന്നു അന്നു മറുപടി നൽകിയ മനേകാ ഗാന്ധി, മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണെന്നും വനംവകുപ്പില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറത്തെ പരാമര്‍ശിച്ചതെന്നുമായിരുന്നു വിശദീകരിച്ചത്.
കരിപ്പൂരിൽ വിമാനാപകടമുണ്ടായ സമയത്ത് കൊവിഡ് കണ്ടെയ്ൻമെന്റ് സോണായിരുന്നിട്ടും ഇത് മറന്ന് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമായിരുന്നു കൂടുതൽ പേർക്ക് ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്. പിന്നീട് രക്ഷാപ്രവർത്തനം നടത്തിയവർ ഉൾപ്പെടെയുള്ളവർക്ക് ക്വാറന്റൈനിൽ പോകേണ്ടി വന്നിരുന്നു.