ആപ്പ്ജില്ല

തിരഞ്ഞെടുപ്പ് ഡെപ്പോസിറ്റ് തുകയായി 10,000 ഒറ്റരൂപാ നാണയങ്ങൾ; ഉദ്യോഗസ്ഥരെ പങ്കപ്പാടിലാക്കി യങ്കപ്പ

തിരഞ്ഞെടുപ്പിൽ ഡെപ്പോസിറ്റ് തുകയായി 10,000 രൂപയുടെ നാണയങ്ങളാണ് യങ്കപ്പ എത്തിച്ചത്. ഉദ്യോഗസ്ഥർ നാണയങ്ങൾ എണ്ണി വലഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കർണാടക തിരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോൾ ഇത്തരം കൗതുകവാർത്തകളും എത്തുകയാണ്.

Authored byകാർത്തിക് കെ കെ | Samayam Malayalam 19 Apr 2023, 7:41 pm
Samayam Malayalam Karnataka Assembly Election 2023
കർണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ യങ്കപ്പ തന്റെ ജനകീയ പിന്തുണ അറിയിക്കാൻ കണ്ടെത്തിയ വഴി വാര്‍ത്തയായിരിക്കുകയാണ്. തന്റെ മണ്ഡലമായ യാദ്ഗിറിലെ വോട്ടർമാർക്കിടയിൽ നടന്ന് ശേഖരിച്ച 10,000 രൂപയുടെ നാണയങ്ങൾ ഡെപ്പോസിറ്റ് തുകയായി അടച്ചിരിക്കുകയാണ് യങ്കപ്പ. ഒരു രൂപാ കോയിനുകളാണ് എല്ലാം. പത്രിക സ്വീകരിച്ച ഓഫീസിലെ ഉദ്യോഗസ്ഥർ നാണയങ്ങളെല്ലാം എണ്ണിത്തിട്ടപ്പെടുത്തി സ്വീകരിച്ചു. ഉദ്യോഗസ്ഥരുടെ ജോലിസമയം വലിയ തോതിൽ അപഹരിച്ചു യങ്കപ്പയുടെ ഈ നടപടി.

മൈസൂർ സ്റ്റേറ്റിന്റെ ഭാഗമായിരുന്ന കാലത്ത് 1972 വരെ മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികൾ ജയിച്ചിട്ടുണ്ടെങ്കിലും അടുത്തകാലത്തെ തിരഞ്ഞെടുപ്പുകളിലൊന്നും അങ്ങനെ സംഭവിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ മണ്ഡലത്തിൽ ജയിച്ചത് ബിജെപിയുടെ വെങ്കട് റെഡ്ഢി മുഡ്നാൽ ആണ്. ഇദ്ദേഹത്തിന്റെ പിതാവ് ജനതാ പാർട്ടിക്കാരനായിരുന്നു. അദ്ദേഹം 83ലും 85ലും രണ്ടുതവണ ഇതേ മണ്ഡലത്തിൽ നിന്ന് ജയിച്ചിട്ടുണ്ട്. പിന്നീട് 2018ൽ വെങ്കട് റെഡ്ഢി ജയിക്കുന്നതു വരെ കോൺഗ്രസ്സിന്റെ കുത്തകമണ്ഡലം തന്നെയായിരുന്നു ഇവിടം.
താൻ ജനങ്ങളിൽ നിന്ന് പണം പിരിച്ചത് അവർക്കിടയിൽ ജീവിക്കുന്ന, തുടർന്നും ജീവിക്കാനാഗ്രഹിക്കുന്ന ഒരാളായതു കൊണ്ടാണെന്ന് യെങ്കപ്പ പറയുന്നു.

സ്വതന്ത്ര സ്ഥാനാർത്ഥിയാണെങ്കിലും എന്തൊക്കെയോ ചില പ്രത്യയശാസ്ത്രങ്ങളും അദ്ദേഹത്തിനുള്ളതു പോലെയാണ് പെരുമാറ്റം. റിട്ടേണിങ് ഓഫീസറുടെ അടുത്തേക്ക് അദ്ദേഹം എത്തിയത് വിവേകാനന്ദ സൂക്തങ്ങളെഴുതിയ പോസ്റ്ററുകളുമായാണ്.

അതിനിടെ, കർണാടകത്തിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. യാദ്ഗിർ മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാർത്ഥി വെങ്കട്റെഡ്ഢി തന്നെയായിരിക്കുമോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ്സിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചയാളാണ് ഇദ്ദേഹം. 12,881 വോട്ടിന്റെ മാർജ്ജിനിലാണ് റെഡ്ഢി 2018ൽ ജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ചന്നറെഡ്ഢി പാട്ടീൽ തുന്നാർ ആണ്. എഎപി അസറുദ്ദീൻ റാണയെയാണ് നിർത്തിയിരിക്കുന്നത്.

മെയ് 10ന് വോട്ടെടുപ്പും 13ന് ഫലവും വരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്