ആപ്പ്ജില്ല

കര്‍ണാടകയിൽ നിർണായക നീക്കവുമായി ബിജെപി; ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും

വിമത എംഎൽഎമാരെ അനുനയിപ്പിക്കാനായി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ മുംബൈയിൽ എത്തി. ഇന്നലെ കർണാടകയിലെ ബിജെപി നേതാക്കളുമായി വിമത എംഎൽഎമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

Samayam Malayalam 10 Jul 2019, 11:10 am
ന്യൂഡൽഹി: കര്‍ണാടകയിൽ നിര്‍ണായക നീക്കവുമായി ബിജെപി. ഭൂരിപക്ഷം നഷ്ടപ്പെട്ട കോൺഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ഭരണത്തിൽ നിന്ന് മാറ്റാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധര്‍ണ സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചു.
Samayam Malayalam BJP Karnataka


ഇതുവരെ 14 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരാണ് രാജിവച്ചത്. കോൺഗ്രസ് എംഎൽഎമാരായ രാമലിംഗ റെഡി, രമേശ് ജർക്കിഹോളി, ബിസി പാട്ടിൽ, മഹേഷ് കുമതള്ളി, പ്രതാപഗൗഡ പാട്ടിൽ, ശിവറാം ഹെബ്ബാർ, സൗമ്യ റെഡ്‌ഡി, മുനിരത്ന, എസ് ടി സോമശേഖർ, ബസവരാജ്, ആര്‍ ശങ്കര്‍ എന്നിവരും ജെഡിഎസ് എംഎൽഎമാരായ നാരായണ ഗൗഡ, കെ ഗോപാലയ്യ, എച്ച് വിശ്വനാഥ്, എന്നിവരാണ് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ബിജെപിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി നാഗേഷ് രംഗത്തുവരികയും ചെയ്തിരുന്നു. എംഎൽഎമാരുടെ രാജി സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ഇന്ന് പരിഗണിക്കും.

അതേസമയം കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍ വിമത എംഎൽഎമാരെ കാണാനായി മുംബൈയിൽ എത്തി. എന്നാൽ എംഎൽഎമാര്‍ ശിവകുമാറുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാൻ സാധ്യത കുറവാണെന്നാണ് റിപ്പോ‍ര്‍ട്ട്. ഇന്നലെ കർണാടക ബിജെപി നേതാക്കൾ മുംബൈയിലെത്തി വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഡി കെ ശിവകുമാറും ഭീഷണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി രാജിവച്ച എംഎൽഎമാര്‍ മുംബൈ പോലീസിന് പരാതി നൽകിയിട്ടുണ്ട്. കുമാരസ്വാമിയെയും ശിവകുമാറിനെയും ഹോട്ടൽ പരിസരത്തേക്ക് കടത്തിവിടരുതെന്നാണ് എംഎൽഎമാരുടെ പരാതിയിൽ പറയുന്നത്. ഹോട്ടലിൻ്റെ സുരക്ഷ കൂട്ടാൻ ആവശ്യപ്പെട്ടെന്ന് വിമത ജെഡിഎസ് എംഎൽഎ നാരായൺ ഗൗഡ പറഞ്ഞു.

നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിൻ്റെ സീറ്റ് നില 103 ആയി കുറഞ്ഞു. ബിജെപിയെ പിന്തുണക്കുമെന്ന് നാഗേഷും ആര്‍ ശങ്കറും രംഗത്തുവന്നതോടെ ബിജെപിക്ക് 107 സീറ്റുകൾ ലഭിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ എട്ട് എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്ന് കൂടുതൽ രാജി ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്