ആപ്പ്ജില്ല

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു

ആർഎസ്എസ് പ്രവർത്തകനായ സന്തോഷ് യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ്. കഴിഞ്ഞ ഏതാനം മാസങ്ങളായി ഇദ്ദേഹം വിഷാദരോഗത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്

Samayam Malayalam 28 Nov 2020, 9:52 am
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എൻആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ താമസസ്ഥലത്ത് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്. യെദ്യൂരപ്പയുടെ ബന്ധുകൂടിയാണ് സന്തോഷ്.
Samayam Malayalam Karnataka CMs political secretary
യെദ്യൂരപ്പയുടെ ഓഫീസിൽ നിന്നുള്ള ചിത്രം. PHOTO: TOI


ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണെന്ന് ദേശീയ മാധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹം വിഷാദത്തിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Also Read : പ്രതിഷേധം ശക്തം; ഡൽഹിയിലേക്ക് കൂടുതൽ കര്‍ഷക സംഘടനകൾ, ഡിസംബര്‍ മൂന്നിന് ചര്‍ച്ച ചെയ്യാമെന്ന് കൃഷി മന്ത്രി

സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്തോഷിനെ സന്ദർശിച്ചു. ഡോക്ടർമാരുമായി അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'വെള്ളിയാഴ്ച രാവിലെ താന്‍ സന്തോഷിനെ കണ്ടിരുന്നു. 45 മിനിറ്റ് തങ്ങള്‍ ഒരുമിച്ച് നടന്നു. വ്യാഴാഴ്ചയും കണ്ടുമുട്ടിയിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചതെന്ന് എനിക്കറിയില്ല' യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 7. 30 ഓടെയാണ് സംഭവം നടന്നതെന്ന് സന്തോഷിന്‍റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുറിയിൽ അബോധാവസ്ഥയിൽ കാണുന്നതിന് കുറച്ച് മുമ്പ് വരെ സന്തോഷ് ബുക്കുമായി നിൽക്കുന്നത് കണ്ടിരുന്നെന്നാണ് ഭാര്യ പറഞ്ഞതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Also Read : തൃണമൂലിന് 'ഇരട്ടപ്രഹരം'; മമതയ്‌ക്കൊപ്പം പാർട്ടി സ്ഥാപിച്ച മിഹിർ ഗോസ്വാമി ബിജെപിയിൽ ചേർന്നു, നിലപാട് വ്യക്തമാക്കാതെ സുവേന്ദു അധികാരി

പ്രാഥമിക അന്വേഷണത്തില്‍ സന്തോഷ് 12 ഓളം ഉറക്ക ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസമായി ഇദ്ദേഹം വിഷാദത്തിലായിരുന്നെന്നും ആരോടും കൂടുതൽ സംസാരിക്കാറില്ലെന്നും ബന്ധുക്കൾ പറയുന്നു. ആർഎസ്എസ് പ്രവർത്തകനായ സന്തോഷ് യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്