ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം പാർട്ടി വിട്ട മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിടുകയാണെന്ന് ഷെട്ടാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിലേക്കുള്ള ചുവടുമാറ്റം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ജഗദീഷ് ഷെട്ടാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
പാർട്ടിയിലെ മുതിർന്ന നേതാവായ തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചത് ഞെട്ടലുണ്ടാക്കി, എന്തുകൊണ്ടാണ് സീറ്റ് നൽകാത്തതെന്ന് വിശദീകരിക്കാനോ തന്നെ ബോധ്യപ്പെടുത്താനോ ആരും തയ്യാറായില്ല, താൻ പിടിവാശികൾ ഉള്ള ആളല്ല, എന്നാൽ പാർട്ടി തന്നെ അപമാനിച്ചതാണ് വേദനയുണ്ടാക്കിയതെന്നും ജഗദീഷ് ഷെട്ടാർ പറഞ്ഞു. ഹുബ്ബള്ളി- ധാർവാഡ് മണ്ഡലത്തിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് ഷെട്ടാറിന്റെ രാജി. ഇത്തവണ കോൺഗ്രസ് ടിക്കറ്റിൽ ഷെട്ടാർ ഇവിടെ നിന്ന് മത്സരിച്ചേക്കും. ലിംഗായത്ത് വിഭാഗത്തിലെ പ്രബലനായ നേതാവാണ് ജഗദീഷ് ഷെട്ടാർ. ബിജെപി ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മെയ് പത്താം തിയതിയാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് 13-ാം തീയതി ഫലം അറിയാം.
Read Latest National News and Malayalam News