ബെംഗളൂരു: കൊവിഡ് 19 ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ അന്തർ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച് കർണാടക പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് സംവിധാനം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ 14 ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. അതേസമയം മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ ഏഴ് ദിവസം സർക്കാർ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തില്‍ കഴിയണം.
കൊവിഡ് ലക്ഷണങ്ങൾ ഉള്ള മുഴുവന്‍ ആളുകളും നിർബന്ധിതമായും സർക്കാർ നിരീക്ഷണത്തില്‍ കഴിയണമെന്നതാണ് നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കർണാടക വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരെ ചെക്പോസ്റ്റുകളിൽ വിലാസം നൽകിയ ശേഷമേ കടത്തിവിടുകയുള്ളൂ.അതേസമയം കര്‍ണാടകയില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. 299 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 51 ആയി ഉയര്‍ന്നു.
Also Read: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സര്‍വീസ്; സമയം, സ്റ്റോപ്പുകൾ അറിയാം
കേന്ദ്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമെന്ന നിലപാട് തുരാനാണ് തമിഴ്നാടിന്‍റെ തീരുമാനം. പൊതുഗതാഗത സംവിധാനം പുനരാരംഭിച്ചെങ്കിലും അന്തര്‍സംസ്ഥാന പൊതുഗതാഗതം പുനരാരംഭിക്കാന്‍ അനുമതിയില്ല. തമിഴ്നാട്ടിലെ തീവ്രവബാധിത ജില്ലകളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ തന്നെ ജൂണ്‍ 30 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. രോഗികള്‍ ഇരട്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രക്ക് ഇളവ് നല്‍കേണ്ടെന്ന പ്രത്യേക സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.