ആപ്പ്ജില്ല

ജനങ്ങളുടെ എതിർപ്പിൽ 'വിറച്ച്' സർക്കാർ; രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക

യൂറോപ്പിൽ പുതിയതരം കൊവിഡ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കർണാടക രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്

Samayam Malayalam 24 Dec 2020, 9:46 pm
ബെംഗളൂരു: ബ്രിട്ടനിൽ കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ കർണാടക പിൻവലിച്ചു. പൊതു ജനങ്ങളിൽ നിന്ന് എതിർപ്പ് ശക്തമായതോടെയാണ് തീരുമാനം പുനഃപരിശോധിച്ചതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഓഫീസ് വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: BCCL
പ്രതീകാത്മക ചിത്രം. Photo: BCCL


Also Read: കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ഇന്ത്യയിലെത്തി? ആശങ്ക ശക്തമാക്കി ഇരുപത്തിയെട്ടുകാരൻ, പരിശോധനകൾ തുടരുന്നു

രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ജനുവരി രണ്ട് വരെയാണ് രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരുന്നത്. യൂറോപ്പിൽ പുതിയ തരം കൊവിഡ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനമായിരുന്നു കർണാടക. നേരത്തെ മഹാരാഷ്ട്രയും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു

പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് രാത്രികാല കാർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചതെന്നും സർക്കാർ പറഞ്ഞു. കൊവിഡ് കേസുകൾ തുടരുന്നതിനാൽ എല്ലാവരും മാസ്‌കുകൾ ധരിക്കുകയും കൈകൾ ശുചിയാക്കുകയും വേണമെന്ന് യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ബ്രിട്ടനിൽ രൂക്ഷമായിരിക്കെ ഇന്ത്യയിൽ ആശങ്ക ശക്തമാകുകയാണ്. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ നാഗ്‌പുർ സ്വദേശിയായ യുവാവിന് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായി സംശയം.

Also Read: മമതാ 'വീഴുമോ'? തന്ത്രങ്ങളൊരുക്കാൻ സിപിഎമ്മും കോൺഗ്രസും, സഖ്യത്തിന് അംഗീകാരം

നവംബർ 29ന് നാട്ടിലെത്തിയ ഇരുപത്തിയെട്ടുകാരന് വൈറസിൻ്റെ പുതിയ വകഭേദം ബാധിച്ചതായാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ ഡിസംബർ 14നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനും കൊവിഡ് ബാധയുള്ളതായി നാഗ്‌പൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്