ആപ്പ്ജില്ല

കഠ്‌വ കേസ്: ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

കഠ്‌വ കേസിന്‍റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന പെൺകുട്ടിയുടെ പിതാവിന്‍റെ ഹർജിയിൽ ജമ്മു കശ്മീർ സർക്കാരിനു സുപ്രീംകോടതി നോട്ടീസ്

Samayam Malayalam 16 Apr 2018, 4:24 pm
ന്യൂഡല്‍ഹി: കഠ്‌വ കേസിന്‍റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന പെൺകുട്ടിയുടെ പിതാവിന്‍റെ ഹർജിയിൽ ജമ്മു കശ്മീർ സർക്കാരിനു സുപ്രീംകോടതി നോട്ടീസ്. നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്. ഈ മാസം 27–നകം മറുപടി നൽകാനാണ് നിർദ്ദേശം. അതോടൊപ്പം തന്നെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും കേസിൽ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Samayam Malayalam supreme-court-photo-h-c-tiwariji_7c3b346a-17bd-11e7-9d7a-cd3db232b835


കേസ് ജമ്മു കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂർ വഴി സമർപ്പിച്ച ഹർജിയും, തനിക്കു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിൽ പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്ന അഭിഭാഷകയായ ദീപിക സിങ് രജാവത്ത് നൽകിയ ഹർജിയുമാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്. മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്സിങ്ങാണ് ഇവർക്കായി സുപ്രീം കോടതിയിൽ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കഠ്‌വ കേസിന്റെ വിചാരണ ഇന്ന് ആരംഭിച്ചെങ്കിലും, കേസ് പരിഗണിക്കുന്നത് കഠ്‌വയിൽനിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതോടെ തുടർവാദം കേൾക്കുന്നത് കഠ്‍വ കോടതി ഈ മാസം 28–ലേക്കു മാറ്റുകയായിരുന്നു. അതിനിടെ, തന്‍റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഠ്‍വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തി. ജമ്മുവിലെ കഠ്‌വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്കായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കഠ്‌വ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് ഏഴു പ്രതികൾക്കും എതിരായ വിചാരണ സെഷൻസ് കോടതിയിൽ നടക്കും. കേസ് നടപടികൾക്കായി ജമ്മു കശ്മീർ സർക്കാർ രണ്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്‍ലിം വർഗീയ ധ്രുവീകരണം രൂക്ഷമായതിനാൽ, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്