ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മൂന്നാമതും ചുമതലേയേറ്റ അരവിന്ദ് കെജ്രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് പിന്നാലെ ഇതാദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. അമിത് ഷായുടെ വസതിയിലെത്തിയാണ് കെജ്രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.
സന്ദർശനത്തിന് പിന്നാലെ തന്നെ ഡൽഹിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കുകയും ചെയ്തു. 'ഡൽഹിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചചെയ്തു. ഡൽഹിയുടെ വികസനത്തിനായി ഒരുമിച്ച് നീങ്ങാമെന്ന ധാരണയിലേക്ക് ഞങ്ങളിരുവരും എത്തി.' കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Also Read: അയാളെന്താ ദൈവമാണോ?; ട്രംപിനെ വരവേൽക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതാവ്
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കെജ്രിവാൾ ഓഫീസിലെത്തി മൂന്നാമതും ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 70 ൽ 62 സീറ്റുകളും സ്വന്തമാക്കിയായിരുന്നു ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരം നിലനിർത്തിയത്. ഏക പ്രതിപക്ഷമായി ബിജെപിക്ക് ലഭിച്ചത് എട്ട് സീറ്റുകളും.
അമിത് ഷായുടെ നരേന്ദ്ര മോദിയുടെയും നേതൃത്വത്തിലുള്ള ബിജെപിയുടെ ശക്തമായ പ്രചരണങ്ങളെ മറികടന്നായിരുന്നു കെജ്രിവാളും സംഘവും അധികാരം നിലനിർത്തിയത്. 2015 ൽ ലഭിച്ച മൂന്ന് സീറ്റുകൾ എട്ടാക്കി വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും തങ്ങൾ ഉന്നയിച്ചത് പോലെയുള്ള നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ ഡൽഹിയിൽ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.