മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാർ. ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നും രണ്ട് വീതം നേതാക്കാളാണ് സത്യപ്രതിജ്ഞ ചെയ്യുകയെന്ന് അജിത് പവാറാണ് വ്യക്തമാക്കിയത്. എൻസിപിയിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും മുതിർന്ന നേതാവ് ഛഗൻ ബുജ്ബാലുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.
ശിവജി പാർക്കിൽ ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ താൻ സത്യപ്രതിജ്ഞ ചെയ്യുന്നില്ലെന്നും അജിത് പവാർ വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് ബാലാസാഹേബ് തോറാട്ടും മുൻ മന്ത്രി നിതിൻ റാവത്തുമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഏറെ നാളത്തെ ചർച്ചകൾക്കും നാടകീയതകൾക്കും ശേഷമാണ് മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത്.
Also Read: എൻസിപി മന്ത്രിമാരുടെ ആദ്യ പട്ടികയിൽ അജിത് പവാറില്ല; ശരദ് പവാറുമായി കൂടിക്കാഴ്ച
മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്ങളുടെ മന്ത്രിമാർ ആരൊക്കെയാണെന്ന് അജിത് പവാർ പറഞ്ഞത്. 'ഞാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നില്ല. ഛഗൻ ബുജ്ബാലും ജയന്ത് പാട്ടിലുമാണ് മന്ത്രിമാരായി അധികാരമേൽക്കുക' അജിത് പവാർ പറഞ്ഞത്. മൂന്ന് പാർട്ടികളിൽ നിന്നും രണ്ട് പേർ വീതം സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേനയിൽ നിന്ന് ഏക്നാഥ് ഷിൻഡെയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സഖ്യ ധാരണപ്രകാരം എൻസിപിയ്ക്ക് കിട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാർ തന്നെയെത്തുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചതിനെത്തുടർന്ന് അജിത് പവാറിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് പാർട്ടി നീക്കിയിരുന്നു. തുടർന്ന് ജയന്ത് പാട്ടീലിനെയാണ് ഈ സ്ഥാനത്തേക്ക് എൻസിപി നിയമിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടതും ജയന്ത് പാട്ടീലിന്റെ പേരുതന്നെയാണ്. അജിത് പവാർ മടങ്ങിയെത്തിയതോടെയാണ് ആരാകും ഉപമുഖ്യമന്ത്രി എന്ന ചർച്ചകൾ ആരംഭിച്ചത്.