ഫലപ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലത്തിൽ സജീവം
ദഹാനു മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ് എംഎൽഎ പാസ്കൽ ധനാരെയെ 4,472 വോട്ടുകൾക്കാണ് സിപിഎമ്മിന്‍റെ വിനോദ് നിക്കോളെ പരാജയപ്പെടുത്തിയത്. ഒക്ടോബർ 21 ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച ഏക സീറ്റും ഇത് തന്നെയായിരുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ തന്നെ മണ്ഡലത്തിൽ സജീവമായ ഏക എംഎൽഎയാണ് വിനോദ് നിക്കോളെയെന്ന് വേണമെങ്കിൽ പറയാം. സർക്കാർ രൂപീകരണ ചർച്ചകളും എംഎൽഎമാരെ സംരക്ഷിച്ചും മറ്റു പാർട്ടികൾ മുന്നോട്ട് നീങ്ങവെയാണ് വിനോദ് നിക്കോളെ ജനങ്ങൾക്കിടയിലേക്ക് എത്തുന്നത്.
ത്രികക്ഷി എംഎൽഎമാർ റിസോർട്ടിൽ
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ എംഎൽഎമാർ കൂടെയുണ്ടാകാൻ വേണ്ടി, ശിവസേനയും എൻസിപിയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്. ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ഞായറാഴ്ച മുഴുവനും തങ്ങളും എംഎൽഎമാർക്കൊപ്പം റിസോർട്ടിലുണ്ടായിരുന്നു. എംഎൽഎമാരെ റിസോർട്ടുകളിൽ നിന്ന് റിസോർട്ടുകളിലേക്ക് മാറ്റിയായിരുന്നു പാർട്ടികളുടെ പ്രവർത്തനം.
ലോങ് മാർച്ചിന്‍റെ സംഘാടകൻ
ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന ലോങ് മാർച്ചിന്‍റെ പ്രധാന സംഘാടകരിലൊരാളായിരുന്നു വിനോദ് നിക്കോളെ. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 200 കിലോമീറ്ററോളം നടന്ന് കർഷകരെത്തുമ്പോൾ മുൻ നിരയിൽ ഈ നേതാവും ഉണ്ടായിരുന്നു. സംസ്ഥാനത്തെ കാർഷിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ മാർച്ച് തന്നെയാണ് മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ വിജയത്തിലേക്ക് നയിച്ചതും.
ഹൈ സ്കൂളിൽ പഠനം നിർത്തി വടപാവ് വിൽപ്പനയിലേക്ക്
ഭാര്യ ബബിതയും രണ്ട് കുട്ടുകളും അടങ്ങുന്നതാണ് വിനോദ് നിക്കോളയുടെ കുംടുംബം. ഫാം തൊഴിലാളിയായിരുന്നു നിക്കോളയുടെ അച്ഛൻ. കുടുംബത്തിന്‍റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഹൈ സ്കൂളിൽ പഠനം നിർത്തിയ നിക്കോളെ വടപാവും ചായ വിൽപ്പനയുമായി ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
വടപാവ് വിൽപ്പനക്കാരനിൽ നിന്നും എംഎൽഎ പദത്തിലെത്തിയ നിക്കോളെ
44കാരനായ വിനോദ് നിക്കോളെ സജീവ രാഷ്ട്രീയ പ്രവർത്തകനാകുന്നതിനു മുമ്പ് വടപാവ് കച്ചവടക്കാരനായിരുന്നു. കോടികളുടെ ആസ്തിയുള്ള എംഎൽഎമാർക്കിടയിൽ വിനോദ് നിക്കോളെയുടെ സമ്പാദ്യം 52,082 രൂപ മാത്രമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 288 എംഎൽഎമാരിൽ ഏറ്റവും കുറവ് ആസ്തിയുള്ള വ്യക്തിയും സിപിഎം എംഎൽഎ തന്നെ. കഴിഞ്ഞ 15 വർഷമായി രാഷ്ട്രീയത്തിൽ സജീവമായ വിനോദ് നിക്കളെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്.
മഹാരാഷ്ട്ര സർക്കാർ രൂപീകരണം കോടതി കയറുമ്പോൾ
എൻസിപി നേതാവ് അജിത് പവാറിനെ കൂടെ കൂട്ടി ബിജെപി സർക്കാർ രൂപീകരിച്ചതിനെതിരെ ത്രികക്ഷി സഖ്യം കോടതി കയറിയിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നുമാണ് ശിവസേനയും എൻസിപിയും കോൺഗ്രസും കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.