ആപ്പ്ജില്ല

ബലാത്സംഗ ഇരകളെ അപമാനിച്ച് ഹരിയാന മുഖ്യമന്ത്രി

"ബലാത്സംഗങ്ങള്‍ അറിയുന്നവര്‍ തമ്മില്‍"; ഹരിയാന മുഖ്യമന്ത്രി വിവാദത്തില്‍

Samayam Malayalam 18 Nov 2018, 4:16 pm
കല്‍ക്ക (ഹരിയാന): ബലാത്സംഗ ഇരകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍. 90 ശതമാനം വരെ ബലാത്സംഗങ്ങളും പൂവാലശല്യ പ്രശ്‍നങ്ങലും പരസ്‍പരം അറിയുന്നവര്‍ തമ്മിലാണെന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ഘട്ടാറിന്‍റെ പ്രസ്‍താവന.
Samayam Malayalam മനോഹര്‍ ലാല്‍ ഘട്ടാര്‍​
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍


ലൈംഗികാതിക്രമങ്ങളുടെ എണ്ണം കൂടിയെന്നതും ഹരിയാന മുഖ്യമന്ത്രി നിരാകരിച്ചു. ബലാത്സംഗം കൂടിയിട്ടില്ല. മുന്‍പ് ഉണ്ടായിരുന്നതുപോലെ തന്നെയാണ് ബലാത്സംഗത്തിന്‍റെ എണ്ണം. ബലാത്സംഗം കൂടുന്നു എന്ന ആകുലത മാത്രമാണ് ഇപ്പോള്‍ കൂടുതല്‍. പഞ്ച്കുള ജില്ലയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

"80 മുതല്‍ 90 ശതമാനംവരെ ബലാത്സംഗം, പൂവാലശല്യം തുടങ്ങിയവയില്‍ ഇരയായവരും പ്രതികളും തമ്മില്‍ പരസ്‍പരം അറിയുന്നവരാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ തമ്മില്‍ ഏറെ നാളത്തെ പരിചയം കാണും. എന്തെങ്കിലും പ്രശ്‍നങ്ങള്‍ തമ്മിലുണ്ടാകുമ്പോള്‍ ബലാത്സംഗത്തിന്‍റെ പേരില്‍ എഫ്‍ഐആര്‍ ഫയല്‍ ചെയ്യും." മുഖ്യമന്ത്രി പൊതുപരിപാടിയില്‍ പറഞ്ഞു.


മുന്‍ ആര്‍എസ്‍എസ്‍ പ്രചാരക് കൂടിയായ ഘട്ടാറിന്‍റെ പരാമര്‍ശം ഉടന്‍ വിവാദമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രൂക്ഷമായ ഭാഷയില്‍ ഘട്ടാറിനെ വിമര്‍ശിച്ചു. പരാമര്‍ശം വിവാദമായപ്പോള്‍ ഘട്ടാര്‍ ന്യായീകരണവുമായി വന്നു. വസ്‍തുതകളാണ് പറഞ്ഞതെന്നായിരുന്നു തിരുത്ത്. ഉദ്യോഗസ്ഥര്‍ പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും ഘട്ടാര്‍ തിരുത്തി.


ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ബലാത്സംഗക്കേസുകളിലെ ഏറ്റവും അധികം ഹരിയാനയിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 12ന് ഹരിയാനയിലെ റെവാരി ജില്ലയില്‍ കൗമരക്കാരിയായ ഒരു പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‍ത്‍ ഉപേക്ഷിച്ചിരുന്നു. ഇതില്‍ ഒരു പ്രതി സൈനികനാണെന്ന് തെളിഞ്ഞിരുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്‍സ്‍ ബ്യൂറോ 2016ല്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 1187 ബലാത്സംഗക്കേസുകളാണ് ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്. ഈ വര്‍ഷം മേയ് 31 വരെ 70 കൂട്ടബലാത്സംഗക്കേസുകളില്‍ അന്വേഷണം നടക്കുകയാണ്, വാര്‍ത്ത പോര്‍ട്ടല്‍ ദി പ്രിന്‍റ്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്