ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ബിഎസ്പി എംഎൽഎയെ സസ്പെൻഡ് ചെയ്തതായി പാർട്ടി അധ്യക്ഷ മായാവതി. പതേരിയ എംഎല്‍എ രമാബായി പരിഹാറിനെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. രാജ്യത്ത് പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ രമാബായി പരിഹാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.
'അച്ചടക്കം ലംഘിച്ചാൽ പാർട്ടിയിലെ എംപിമാർക്കും എംഎൽഎമാർക്കുമെതിരെ അടിയന്തര നടപടിയുണ്ടാകും.' മായവതി ട്വീറ്റ് ചെയ്തു. ശനിയാഴ്ച തന്‍റെ മണ്ഡലത്തിൽ നടന്ന പരിപാടിയ്ക്കിടെയായിരുന്നു രമാബായി പരിഹാർ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംസാരിച്ചത്. കേന്ദ്ര മന്ത്രി പ്രഹ്ളാദ് പട്ടേലും ചടങ്ങിലുണ്ടായിരുന്നു.
Also Read: CAA:'പട നയിച്ച് മലയാളികൾ'; 'ഡൽഹിയും, കാൺപൂരും, മംഗളൂരുവും', കേന്ദ്രത്തെ വിറപ്പിച്ച പ്രതിഷേധങ്ങൾ
'പൗരത്വ ഭേദഗതി നിയമം സുഗമമായി പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രഹ്ളാദ് പട്ടേൽ, അമിത് ഷാ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു. ഇത് വലിയ തീരുമാനമാണ്, നേരത്തെ തന്നെ എടുക്കേണ്ടതായിരുന്നു. എന്നാൽ അധികാരത്തിലിരുന്നവർ അത്തരമൊരു തീരുമാനം എടുക്കാൻ യോഗ്യരല്ലെന്ന് തോന്നുന്നു. ഞാനും കുടുംബവും സിഎഎയെ പിന്തുണയ്ക്കുന്നു' എന്നായിരുന്നു രമാബായി പറഞ്ഞത്.
പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആദ്യം തന്നെ ചൂണ്ടിക്കാട്ടിയ പാർട്ടികളിലൊന്നായിരുന്നു ബിഎസ്പി. തങ്ങളുടെ എംഎൽഎ പാർട്ടി നിലപാടിനെതിരെ രംഗത്ത് വന്നത് ബിഎസ്പിയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നതിനിടെയാണ് എംഎൽഎയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
'ബിഎസ്പി അച്ചടക്കമുള്ള പാർട്ടിയാണ്. അത് തകർന്നാൽ എംപിയായാലും എംഎൽഎയായലും അടിയന്തര നടപടി സ്വീകരിക്കും. പൗരത്വ നിയമത്തെ പിന്തുണച്ച രമാബായി പട്ടേലിനെ പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അവർക്ക് വിലക്കുണ്ട്.' മായവതി വ്യക്തമാക്കി.