ആപ്പ്ജില്ല

ജെപി നദ്ദയ്ക്കെതിരെ ആക്രമണം: മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്രം

ബിജെപി അധ്യക്ഷൻ്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലാണ് മൂന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചത്.

Samayam Malayalam 12 Dec 2020, 5:11 pm
ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രത്തിൻ്റെ നടപടി. ജെപി നദ്ദയുടെ വാഹനവ്യൂഹം പശ്ചിമ ബംഗാളിൽ വെച്ച് ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് നടപടി. മൂന്ന് ഉദ്യോഗസ്ഥരെയും കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടേഷനായി തിരികെ വിളിച്ചു.
Samayam Malayalam Nadda attack
ജെപി നദ്ദയുടെ കാർ ആക്രമിക്കപ്പെട്ടപ്പോൾ Photo: Agencies


"കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ സുരക്ഷാവീഴ്ചയ്ക്ക് കാരണമായ പശ്ചിമ ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനായി വിളിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു." വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Also Read: ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ ചെയ്യാം; ഐഎംഎ സമരത്തിനെതിരെ കെകെ ശൈലജ


പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു ബിജെപി അധ്യക്ഷൻ്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത് സംഭവത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് സര്‍ക്കാരും കേന്ദ്രവും തമ്മിൽ വീണ്ടും ബന്ധം വഷളായിരുന്നു. സംഭവത്തിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രതികാരം ചെയ്യുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

സൗത്ത് 24 പര്‍ഗനാസ് ജില്ലയിൽ വെച്ചായിരുന്നു വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ക്കെതിരായ ആക്രമണത്തിനു പിന്നിൽ തൃണമൂൽ പ്രവര്‍ത്തകരാണെന്നണ് ആരോപണം. സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

Also Read: കണ്ണില്‍ ചോരയില്ലാത്ത ക്രൂരത... മലപ്പുറത്ത് പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം, മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്!

"ഞങ്ങളെ മര്‍ദ്ദിച്ചോളൂ. നിങ്ങള്‍ക്ക് താങ്ങാൻ പറ്റുന്ന തരത്തിൽ മാത്രം ‍ഞങ്ങളെ മര്‍ദ്ദിച്ചോളൂ. ഞാൻ ഒരു ചുവന്ന ഡയറിയിൽ എല്ലാം കുറിച്ചു വെക്കുന്നുണ്ട്. ഇതെല്ലാം പലിശ ചേര്‍ത്തു ഞങ്ങള്‍ തിരിച്ചു തരും." ഇങ്ങനെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിൻ്റെ പ്രതികരണം. മാറ്റമുണ്ടാകുമെന്നും അതോടൊപ്പം പ്രതികാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. "ഞങ്ങള്‍ക്ക് മാറ്റം വേണം, പ്രതികാരം വേണ്ട" എന്ന 2014ലെ തൃണമൂൽ കോൺഗ്രസിൻ്റെ മുദ്രാവാക്യം അനുസ്മരിപ്പിച്ചായിരുന്നു ബിജെപി അധ്യക്ഷൻ്റെ വാക്കുകള്‍.

അതേസമയം, സംഭവത്തിൽ മറുപടിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. ശ്രദ്ധ പിടിച്ചു പറ്റാനായി ബിജെപിക്കാര്‍ ഒരുക്കിയ നാടകമാണ് ആക്രമണമെന്നായിരുന്നു മമതയുടെ ആരോപണം. ഇത്രവേഗത്തിൽ എങ്ങനെയാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കാൻ സാധിക്കുന്നതെന്നും ഈ സമയത്ത് നേതാക്കള്‍ക്കൊപ്പമുള്ള സെൻട്രൽ പോലീസ് ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്നും മമത ചോദിച്ചു. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മമത ബാനര്‍ജി പ്രതികരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്