ആപ്പ്ജില്ല

അസ്സമിലും ബീഹാറിലും ബംഗാളിലും വെള്ളപ്പൊക്കം: മരണസംഖ്യ ഉയരുന്നു

നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്

TNN 18 Aug 2017, 4:23 pm
ഗുവാഹത്തി: ബീഹാറിലും അസമിലും വടക്കൻ ബംഗാളിലും രൂക്ഷമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറു കവിഞ്ഞു. ബീഹാറില്‍ മാത്രം നൂറ് കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഒഴുക്കിൽ പെട്ടു.
Samayam Malayalam more deaths in flood hit assam bihar and bengal
അസ്സമിലും ബീഹാറിലും ബംഗാളിലും വെള്ളപ്പൊക്കം: മരണസംഖ്യ ഉയരുന്നു


റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. 16 ജില്ലകളിലെ ഒരു കോടിയോളം ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബീഹാറില്‍ നൂറ്റിഇരുപതിലേറെ ആളുകള്‍ മരിച്ചതായി സര്‍ക്കാറും വ്യക്തമാക്കി. പല ഗ്രാമങ്ങളിലും കുട്ടികളുടെ മൃതദേഹങ്ങളടക്കം കൂടിക്കിടക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നിരവധി മൃതദേഹങ്ങളാണ് ഓരോ ദിവസവും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതമടക്കം ഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായി. ‌കേന്ദ്രദുരന്ത നിവാരണ സേനയെ അടക്കം രംഗത്തിറക്കിയിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനം ശക്തമാക്കാൻ സാധിച്ചിട്ടില്ല. സന്നദ്ധസംഘടനകൾ പ്രളയ ബാധിത മേഖലകളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്.

133 പേരാണ് അസ്സമില്‍ മാത്രം മരിച്ചത്. പശ്ചിമ ബംഗാളിലും ഹിമാചല്‍പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ഇതെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലും രൂക്ഷമാണ്. അന്‍പതിലേറെ പേരാണ് മണ്ണിടിച്ചിലില്‍ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ മാത്രം 32 ലക്ഷത്തോളം പോരാണ് പ്രളയദുരിതം അനുഭവിക്കുന്നത്. അയല്‍ രാജ്യമായ ബംഗ്ലാദേശിലെ വെള്ളപ്പൊക്കവും പശ്ചിമ ബംഗാളിന്‍റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്കത്തിന്‍റെ ദുരിതം അനുഭവിക്കുന്നുണ്ട്.

More deaths in flood-hit Assam, Bihar and Bengal

Floods claimed more lives in Assam, Bihar and West Bengal, where over a crore people are still affected and train services are yet to be completely restored.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്