ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ കഴിഞ്ഞ 10 ദിവവസത്തിനിടെ 1500 പേർ അറസ്റ്റിലായതായി റിപ്പോർട്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങൾ തടയാൻ പോലീസ് ശ്രമിച്ചത് സംഘർഷങ്ങൾക്കിടയാക്കിയിതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അറസ്റ്റുകൾക്ക് പുറമെ കഴിഞ്ഞദിവസങ്ങളിൽ നാലായിരത്തോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതും വിട്ടയച്ചതും.
പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് തിരിഞ്ഞപ്പോഴാണ് അറസ്റ്റും കസ്റ്റഡിയും ഉണ്ടായിരിക്കുന്നതെന്ന് മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്തെ ആഭ്യന്തര സ്ഥിതിഗതികൾ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 11 കേന്ദ്രസർക്കാർ നിയമം പാസാക്കിയതിനു പിന്നാലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 19 പേരാണ് മരിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
Also Read: ജാർഖണ്ഡ് ജനവിധി നാളെ അറിയാം; പ്രതിഷേധങ്ങൾ ബിജപിയ്ക്ക് ഭരണത്തുടർച്ച നഷ്ടമാക്കുമോ
പോലീസും പ്രതിഷേധക്കാരും തമ്മിലുള്ളസംഘർഷത്തിനിടെയാണ് 19 പേർ മരിച്ചതെന്നാണ് റിപ്പോർട്ട്. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പോലീസും പ്രതിഷേധക്കാരും നേർക്കുന്നേർ വന്നതിനെത്തുടർന്ന് നിരവധിയാളുകൾക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയിരുന്നു. ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒൻപത് പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിരവധിയാളുകൾ ആശുപത്രിയിലുമുണ്ട്.
അതേസമയം നിയമത്തെ പിന്തുണച്ചുകൊണ്ട് ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ റാലി സംഘടിപ്പിക്കുകയാണ് ഇവർ. ചില വിദ്യാഭ്യാസ വിദഗ്ദരും ഇതേ ആവശ്യം ഉയർത്തിയിട്ടുണ്ട്.