ആപ്പ്ജില്ല

Ashok Gehlot: ഗെഹ്‍ലോട്ടിനും കമല്‍നാഥിനും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ

പ്രവര്‍ത്തകരുടെ പിന്തുണ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും മധ്യപ്രദേശില്‍ ജ്യോതിരാഥിത്യ സിന്ധ്യക്കുമാണ്

Samayam Malayalam 13 Dec 2018, 11:55 am
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയ്ക്കായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രാജസ്ഥാനിലെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിനാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ. അതോടൊപ്പം മധ്യപ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രിയായ കമല്‍നാഥിന് കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
Samayam Malayalam Assembly


രാജസ്ഥാനില്‍ ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എല്ലാ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അന്തിമ റിപ്പോര്‍ട്ട് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അശോക് ഗെഹ്ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരുനേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം മധ്യപ്രദേശില്‍ പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണിയാണ് വിവിധ എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയത്. ഇതിന്‍റെ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധിക്ക് ഇന്ന് സമര്‍പ്പിക്കും. കമല്‍നാഥ്, ജ്യോതിരാഥിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.

രാജസ്ഥാനില്‍ 65 ശതമാനം എംഎല്‍മാരും മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിന്‍റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ കമല്‍നാഥിന് കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രവര്‍ത്തകരുടെ പിന്തുണ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും മധ്യപ്രദേശില്‍ ജ്യോതിരാഥിത്യ സിന്ധ്യക്കുമാണ്. പ്രവര്‍ത്തകരുടെ അഭിപ്രായവും രാഹുല്‍ ഗാന്ധി പരിശോധിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്