അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ ഇസ്ലാമിക് സംഘടനകൾക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഖത്തർ, കുവൈറ്റ്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. റെയ്ഡിന് പിന്നാലെ അജിത് ഡോവലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗം സ്ഥിതി വിലയിരുത്തി. യുപി പോലുള്ള ചില സംസ്ഥാനങ്ങൾ പിഎഫ്ഐ നിരോധിക്കണം എന്ന നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ സാധ്യത
തീവ്രവാദികളെന്ന് സംശയിക്കുന്നവർക്കും തീവ്രവാദ സംഘടനയുടെ പ്രവർത്തകർക്കുമെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അമിത് ഷാ യോഗത്തിൽ വിലയിരുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു. പോപ്പുലർ ഫ്രണ്ട് ഭീകരസംഘനയാണെന്ന് സിദ്ദിഖ് കാപ്പൻറെ കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലിരുത്തുന്നത്.
നിരവധി പേർ കസ്റ്റഡിയിൽ
അതേസമയം 106 പേരെയാണ് വ്യാഴാഴ്ച നടന്ന റെയ്ഡിൽ കസ്റ്റഡിയിൽ എടുത്തത്. ഒഎംഎ സലാം ദേശീയ പ്രസിഡൻറ് (മലപ്പുറം), സൈനുദ്ദീൻ ഇടുക്കി ജില്ലാ സെക്രട്ടറി, നസറുദ്ദീൻ എളമരം ദേശീയ സെക്രട്ടറി(വാഴക്കാട്), മുഹമ്മദ് ബഷീർ സ്റ്റേറ്റ് പ്രസിഡൻറ്, (തിരുവനന്തപുരം), സാദിഖ് മുഹമ്മദ് ജില്ലാ സെക്രട്ടറി പത്തനംതിട്ട, നജിമുദ്ദീൻ മുണ്ടക്കയം, പി കോയ (കോഴിക്കോട്), ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ (കളമശ്ശേരി) , മുഹമ്മദലി ജിന്ന തമിഴ്നാട്സ്വദേശി, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തുനിന്നും പിടികൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് 10 പേരുമാണ് കസ്റ്റഡിയിലുള്ളത്. അസമില്‍നിന്ന് 9, ഉത്തര്‍പ്രദേശില്‍നിന്ന് 8, ആന്ധ്രാപ്രദേശില്‍നിന്ന് 5 , മധ്യപ്രദേശില്‍നിന്ന് 4 , ഡല്‍ഹി, പുതുച്ചേരി എന്നിവിടിങ്ങളിൽ നിന്ന് 3 പേർ. എന്നിങ്ങനെ യാണ് കസ്റ്റഡിയിലെടുത്തവരുടെ കണക്കുകൾ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.