ഹൈദരാബാദ്: തീയറ്ററുകളിൽ സിനിമ കാണാനെത്തുന്നവർക്ക് വെള്ളവും ലഘുഭക്ഷണവും കൊണ്ടുപോകാമെന്ന് വിവരാവകാശരേഖ. വെള്ളവും ഭക്ഷണവുമായെത്തുന്ന കാഴ്ചക്കാരെ തടയാൻ തീയറ്റർ അധികൃതർക്ക് അവകാശമില്ലെന്ന് ഹൈദരാബാദ് സിറ്റി പോലീസ് വിജയ് ഗോപാൽ എന്നയാൾ നൽകിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് വ്യക്തമാക്കിയത്.
ഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിന് നിയമപ്രകാരം യാതൊരു തടസവുമില്ലെന്നും പോലീസ് വ്യക്തമാക്കി. 1955 ലെ സിനിമ റെഗുലേഷൻ ആക്ട് പ്രകാരം ഉപഭേക്താവിന് സ്വന്തം നിലയിൽ ലഘുഭക്ഷണവും വെള്ളവും കൊണ്ടുപോകുന്നതിന് തടസമില്ല. നിയമം ഇതാണെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ഭൂരിഭാഗം മൾട്ടിപ്ലക്സുകളും ഭക്ഷണങ്ങൾ കൈയ്യിൽ കരുതാൻ അനുവദിക്കാറില്ല.
Also Read: നിർഭയ കേസ് ശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും വൈകുമോ; കേസിൽ മറ്റൊരു പ്രതി പുനഃപരിശോധന ഹർജി സമർപ്പിച്ചു
നേരത്തെ സമാനമായ ഉത്തരവ് തിരുവനന്തപുരം നഗരസഭ പുറത്തിറക്കിയിരുന്നു. നഗരത്തിലെ തിയറ്ററുകളില്‍ ലഘു ഭക്ഷണവും വെള്ളവും കൊണ്ടു പോകാമെന്നും പ്രേക്ഷകർ ലഘുഭക്ഷണം കൊണ്ടുവരുന്നത് തടയരുതെന്നും നഗരസഭ സെക്രട്ടറി തീയറ്ററുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. സംസ്ഥാനത്ത് പല തീയറ്ററുകളിലും വെള്ളവും ലഘുഭക്ഷണവപും പുറത്തുനിന്ന് കൊണ്ടുവരാൻ നിലവിൽ അനുവദിക്കുന്നില്ല.
കഴിഞ്ഞവർഷം മൾട്ടിപ്ലക്സുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിച്ച് മഹാരാഷ്ട്ര സർക്കാരും ഉത്തരവിറക്കിയിരുന്നു. 2018 ഓഗസ്റ്റ് ഒന്നുമുതലായിരുന്നു തിയറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിച്ച് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ഉത്തരവിറക്കിയത്.