ആപ്പ്ജില്ല

'ജയ് ശ്രീറാം' വിളിച്ച് അദ്വാനി, 'ഗൂഢാലോചന നടന്നില്ലെന്ന് തെളിഞ്ഞു': സ്വാഗതം ചെയ്ത് അദ്വാനിയും ജോഷിയും

ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളായ 32 പേരെയാണ് ഇന്ന് വിചാരണ കോടതി വെറുതെ വിട്ടത്. ബിജെപി നേതാക്കള്‍ വിധിയെ സ്വാഗതം ചെയ്തു.

Samayam Malayalam 30 Sept 2020, 3:49 pm
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട സിബിഐ കോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ പ്രതികളും ബിജെപി നേതാക്കളുമായ മുരളി മനോഹര്‍ ജോഷിയും എൽ കെ അദ്വാനിയും. കേസിലെ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ട പ്രത്യേക കോടതി 32 പ്രതികളെയും വെറതെ വിടുകയായിരുന്നു. കോടതിയുടേത് 'ചരിത്രപരമായ' വിധിയാണെന്നായിരുന്നു മുരളി മനോഹര്‍ ജോഷിയുടെ പ്രതികരണം.
Samayam Malayalam Murli Manohar Joshi and LK Advani.
മുരളി മനോഹർ ജോഷി, എൽ കെ അദ്വാനി


"ഡിസംബര്‍ ആറിന് അയോധ്യയിൽ നടന്ന സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞു. ഞങ്ങളുടെ പരിപാടികളും റാലികളും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല." അദ്ദേഹം ഇന്ത്യ ടുഡേ ചാനലിനോട് വ്യക്തമാക്കി. വിധിയിൽ സന്തോഷമുണ്ടെന്നും എല്ലാവരും ഇപ്പോള്‍ രാമക്ഷേത്ര നിര്‍മാണത്തിൻ്റെ സന്തോഷത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, എൽ കെ അദ്വാനി തുടങ്ങി കേസിലെ 32 പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്നും കാണിച്ചായിരുന്നു ഇന്ന് സിബിഐ കോടതി വിധി പറഞ്ഞത്.

Also Read: ബാബറി മസ്ജിദ് തകർത്തതിൽ ഗൂഢാലോചനയില്ല; 32 പ്രതികളെയും സിബിഐ കോടതി കുറ്റവിമുക്തരാക്കി

വിധിയെ "ജയ് ശ്രീറാം" വിളിച്ചു കൊണ്ടായിരുന്നു എൽ കെ അദ്വാനി സ്വാഗതം ചെയ്തത്. വിധി അതീവ പ്രാധന്യമുള്ളതാണെന്നും "ഇന്ന് ചരിത്രപരമായ ദിവസമാണെന്നും" അദ്വാനി വ്യക്തമാക്കി. "ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയെ ഞാൻ പൂര്‍ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. രാമജന്മഭൂമി പ്രക്ഷോഭത്തിൽ എൻ്റെയും ബിജെപിയുടെയും പ്രതിജ്ഞാബദ്ധതയെ പിന്തുണയ്ക്കുന്നതാണ് കോടതി വിധി." എൽെ കെ അദ്വാനി പ്രതികരിച്ചു.

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലാണ് മുതിര്‍ന്ന ബിജെപി നേതാക്കളെ കോടതി വെറുതെ വിടുന്നത്. സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ വിധി വന്ന പശ്ചാത്തലത്തിൽ ഈ വര്‍ഷം ഓഗസ്റ്റ് 5ന് അയോധ്യയിലെ തര്‍ക്കഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്തിരുന്നു.

Also Read: 'ബാബറി വിധി അപ്രതീക്ഷിതം, പള്ളി തകർത്തിട്ടേയില്ലെന്ന് പറയുന്നതിനു തുല്യം': പി കെ കുഞ്ഞാലിക്കുട്ടി

മുൻ ഉപപ്രധാനമന്ത്രി കൂടിയായ എൽ കെ അദ്വാനിയ്ക്ക് പുറമെ മുൻ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, ഉത്തര്‍ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്, വിനയ് കത്യാര്‍, സാധ്വി റിഥംബര തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംബത് റായ് അടക്കമുള്ളവരും പ്രതിപ്പട്ടികയിലുണ്ട്. കേസിൽ മൊത്തം 48 പ്രതികളുണ്ടായിരുന്നെങ്കിലും 16 പേര്‍ വിചാരണ കാലയളവിൽ മരണപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്