ന്യൂഡൽഹി: ഗാല്‍വന്‍ താഴ്‍വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടു. ഒരു കേണലുൾപ്പെടെ 20 സൈനികർക്കാണ് ചൈനീസ് അതിർത്തിയിലുണ്ടായ ഏറ്റമുട്ടലിൽ ജീവൻ നഷ്ടമായത്. തിങ്കളാഴ്ച രാത്രിയായിരുന്നു കിഴക്കൻ ലഡാക്കിലെ അതിർത്തി പ്രദേശത്ത് ഇരു സൈന്യവും നേർക്കുനേർ വന്നത്.
കേണൽ സന്തോഷ് ബാബു (ഹൈദരാബാദ്), നദുറാം സോറൻ (മയൂർബഞ്ച്), മന്ദീപ് സിങ്ങ് (പട്യാല), സത്നാം സിങ് (ഗുരുദാസ്പുർ), കെ പളനി (മധുരൈ), സുനിൽ കുമാർ (പറ്റ്ന), ബിപുൽ റോയ് (മീററ്റ് സിറ്റി), ദീപക് കുമാർ (റീവ- മധ്യപ്രദേശ്), രാജേഷ് ഒറങ് (ബിർങും) കുന്ദൻ കുമാർ ഓജ (ജാർഖണ്ഡ്), ഗണേഷ് റാം (ഛത്തീഗഡ്), ചന്ദ്രകാന്ത പ്രധാൻ (ഒഡീഷ), അങ്കുഷ് (ഹമിർപുർ), ഗുർബീന്ദർ (പഞ്ചാബ്), ഗുർതേജ് സിങ് (മാനസ), ചന്ദൻ കുമാർ (ഭോജ്പുർ), കുന്ദൻ കുമാർ (ബിഹാർ), അമൻ കുമാർ (ബിഹാർ), കിഷോർ സിങ് (വൈശാലി), ഗണേഷ് ഹൻസ്ദ (ജാർഖണ്ഡ്) എന്നിവരാണ് കൊല്ലപ്പെട്ട ജവാന്മാർ.
അതിർത്തി പ്രദേശത്തെ സംഭവവികാസങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് നിർണായക യോഗം. വിവിധ പാർട്ടികളുടെ ദേശീയ അധ്യക്ഷന്മാരാണ് യോഗത്തിൽ പങ്കെടുക്കുക.
Also Read: ഇന്ത്യൻ സേന അച്ചടക്കം പാലിക്കണം; സംഘർഷങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ചൈന
അതേസമയം ഇന്ത്യൻ സേന അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നത് നിർത്തണമെന്നും കാര്യങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും ചൈനയും ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് വിദേശകാര്യ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സേന അച്ചടക്കം പാലിക്കണമെന്നും അതിർത്തിയിലെ പ്രകോപനങ്ങൾ അവസാനിപ്പിക്കണമെന്നും പറഞ്ഞ ഷാവോ ലിജിയാൻ സംഭാഷണങ്ങളിലുടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുകയും ശരിയായ രീതിയിലേക്ക് മടങ്ങുകയും വേണമെന്നും ആവശ്യപ്പെട്ടു.