ആപ്പ്ജില്ല

'നാരദന്‍ ഗൂഗിള്‍ ആയിരുന്നു, അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു'

Samayam Malayalam 30 Apr 2018, 3:21 pm
അഹമ്മദാബാദ്: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്‍റെ തുടര്‍ച്ചയായ പരിഹാസ്യ പ്രസ്താവനകള്‍ക്ക് പിന്നാലെ പുതിയ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാണി. പുരാണകഥാപാത്രമായ നാരദ മഹര്‍ഷിക്ക് ഗൂഗിളിനെ പോലെ ലോകത്തെ എല്ലാക്കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നെന്നാണ് രൂപാണി പറഞ്ഞത്. നാരദരുടെ അറിവിന്റെ വ്യാപ്തി അത്രത്തോളമാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വിശ്വസംവാദ് കേന്ദ്രം സംഘടിപ്പിച്ച ദേവര്‍ഷി നാരദ ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam 53562256


ഗൂഗിള്‍ എല്ലാ വിവരങ്ങളുടെയും സ്രോതസാണ്, നാരദ മഹര്‍ഷിയെ പോലെ. കാരണം ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. രൂപാണി പറഞ്ഞു.

"നാരദര്‍ ഒരുപാട് അറിവുള്ള മനുഷ്യനായിരുന്നു എന്നത് ഇന്നത്തെക്കാലത്ത് പ്രാധാന്യമുള്ളതാണ്. അദ്ദേഹത്തിന് ലോകത്തെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും അറിവുണ്ടായിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ നന്‍മയ്ക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം. അത് വളരെ അനിവാര്യവുമായിരുന്നു". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം വിവാദ പ്രസ്താവനകളുടെ പേരില്‍ ത്രിപുര മുഖ്യനെ പ്രധാനമന്ത്രി ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ്. മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു, ലോകസുന്ദരി ഡയാന ഹെയ്ഡന്‍ ഇന്ത്യന്‍ സൗന്ദര്യസങ്കല്‍പ്പത്തിന്റെ പ്രതീകമല്ല, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം, യുവാക്കള്‍ സര്‍ക്കാര്‍ ജോലി നോക്കിയിരിക്കാതെ മുറുക്കാന്‍ കടയോ പശുവളര്‍ത്തലോ തുടങ്ങണം ഇങ്ങനെ നീളുന്ന ബിപ്ലബ് ദേവിന്‍റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്