ആപ്പ്ജില്ല

നരേന്ദ്ര മോദി പൊതുവേദിയില്‍ കരഞ്ഞ നാല് സന്ദര്‍ഭങ്ങള്‍; അവയ്‍ക്ക് പിന്നിലെ സാഹചര്യങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുവേദികളില്‍ കണ്ണീര്‍പൊഴിച്ച സന്ദര്‍ഭങ്ങള്‍. പ്രധാനമന്ത്രി പദത്തില്‍ എത്തിയപ്പോള്‍ മുതല്‍ കൊവിഡ് വാക്സിന്‍ രാജ്യവ്യാപക ഉദ്ഘാടനം വരെ മോദി, വികാരാധീനനായ സാഹചര്യങ്ങള്‍ ഇവയാണ്

Samayam Malayalam 16 Jan 2021, 2:03 pm
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയമില്ലാത്തയാളാണെന്ന് പലപ്പോഴായി എതിരാളികള്‍ ആരോപിച്ചിട്ടുണ്ട്. പക്ഷേ, ആരാധകര്‍ക്ക് മോദി വിഗ്രഹമാണ്. 56-ഇഞ്ച് നെഞ്ച് അളവുള്ള അതികായനായി മോദിയെ ബിജെപി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിമാനുഷികതയ്ക്ക് അപ്പുറം വികാരാധീനനായി മോദി പലപ്പോഴും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോദി വിതുമ്പിയ നിമിഷങ്ങള്‍, സാഹചര്യങ്ങള്‍.
Samayam Malayalam narendra modi emotional moments from covid vaccine in india
നരേന്ദ്ര മോദി പൊതുവേദിയില്‍ കരഞ്ഞ നാല് സന്ദര്‍ഭങ്ങള്‍; അവയ്‍ക്ക് പിന്നിലെ സാഹചര്യങ്ങള്‍


കൊവിഡ് വാക്സിന്‍ വിതരണം - മാര്‍ച്ച് 7, 2020

ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ വിതരണം എന്ന വിശേഷണമുള്ള ഇന്ത്യയിലെ കൊവിഡ്-19 വാക്സിന്‍ വിതരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മോദിയുടെ കണ്ണുകള്‍ ഈറനണിഞ്ഞത്. കൊവിഡ് മഹാമാരി ജനങ്ങളുടെ ജീവിതം തടസ്സപ്പെടുത്തിയെന്നും രോഗികള്‍ ഒറ്റപ്പെടാന്‍ കാരണമായെന്നും പലര്‍ക്കും ശേഷക്രിയകള്‍പോലും ചെയ്യാനാകാതെ പോയെന്നും പരാമര്‍ശിച്ചപ്പോള്‍ നരേന്ദ്ര മോദി വികാരാധീനനായി. കൊവിഡില്‍ ജീവന്‍ നഷ്‍ടമായവരെയും പ്രതിരോധത്തിന് മുന്നിലിറങ്ങിയ ആരോഗ്യപ്രവര്‍ത്തകരെയും വൈകാരികമായ പ്രസംഗത്തില്‍ നരേന്ദ്ര മോദി പരാമര്‍ശിച്ചു. അപ്രതീക്ഷിതമായി രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്താകമാനം അടച്ചിടല്‍ നടത്തിയ മോദി സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. മുഴുവന്‍ ഗതാഗത സംവിധാനങ്ങളും ഒറ്റരാത്രി കൊണ്ട് നിറുത്തിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കാല്‍നടയായി വീടുകളിലേക്ക് പോയത്.

"കള്ളപ്പണം ഇല്ലാതാക്കാന്‍ 50 ദിവസം എനിക്ക് തരു" - നവംബര്‍ 13, 2016

കടുത്ത വിമര്‍ശനം നേരിട്ട നോട്ടുനിരോധനത്തിന് ശേഷമാണ് നരേന്ദ്ര മോദിയുടെ കരച്ചില്‍ ഇന്ത്യ കണ്ടത്. നോട്ടുനിരോധനം കാരണം എടിഎമ്മുകളുടെ മുന്‍പിലെ നീണ്ടനിരയും ജനങ്ങളുടെ പ്രതിഷേധവും പ്രതിപക്ഷ കക്ഷികളുടെ പരിഹാസവും ശക്തമായതോടെയാണ് മോദി പൊതുപരിപാടിയില്‍ മനസ് തുറന്നത്. കള്ളപ്പണം ഇല്ലാതാക്കാന്‍ എനിക്ക് 50 ദിവസം തരു, എനിക്ക് എതിരെയുള്ള ശക്തികള്‍ ആരെന്ന് എനിക്ക് അറിയാം. അവര്‍ എന്നെ ഇല്ലാതാക്കിയേക്കാം... ഞാന്‍ ഈ കസേരയില്‍ ഇരിക്കാന്‍ ജനിച്ചതല്ല, എന്‍റെ ജീവിതം തന്നെ ഞാന്‍ രാജ്യത്തിനായി മാറ്റിവച്ചു. - കരച്ചിലടക്കി മോദി പറഞ്ഞു. നരേന്ദ്ര മോദിയുടെ വൈകാരിക പ്രതികരണത്തെ അഭിനയം എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.

ഫേസ്‍ബുക്ക് ആസ്ഥാനത്ത് ശബ്ദമിടറി മോദി - സെപ്റ്റംബര്‍ 28, 2015

യുഎസ് സന്ദര്‍ശനത്തിനിടയ്‍ക്ക് ഫേസ്‍ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയ്‍ക്കാണ് മോദി ഇത്തവണ വികാരാധീനനായത്. അമ്മയെക്കുറിച്ചാണ് മോദി പരാമര്‍ശിച്ചത്. അമ്മ ജീവിതത്തിലെ വലിയ സ്വാധീനമാണ്. അമ്മ ചെറുപ്പത്തിലെ അയല്‍വീടുകളില്‍ പോയി ജോലി ചെയ്‍തിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു കുടുംബം. റെയില്‍വെ സ്റ്റേഷനില്‍ ചായ വിറ്റിരുന്നതും, അത്തരമൊരു ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കിയ രാജ്യത്തെക്കുറിച്ചും മോദി വിവരിച്ചു. ഇതിനിടയ്ക്കാണ് അദ്ദേഹം വിതുമ്പിയത്.

പാര്‍ലമെന്‍റില്‍ ആദ്യം - മാര്‍ച്ച് 21, 2014

ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പാര്‍ലമെന്‍റില്‍ എത്തിയപ്പോഴാണ് മോദി കരഞ്ഞത്. ആദ്യമായാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി, അന്ന് പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ചത്. പടികളില്‍ തലകുനിച്ച് വണങ്ങിയ നരേന്ദ്ര മോദി, പാര്‍ലമെന്‍റിന്‍റെ സെൻട്രല്‍ ഹാളില്‍ എത്തി. ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡിനെ അഭിസംബോധന ചെയ്‍തു. പാര്‍ട്ടിയെയും വിജയത്തെയും കുറിച്ചുള്ള പ്രസംഗത്തിനിടെ മോദി പലപ്പോഴായി വിതുമ്പി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്