അഹമ്മദാബാദ് : ബി ജെ പിയിൽ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി പട്ടേൽ പ്രക്ഷോഭത്തിൻ്റെ നേതാക്കളിൽ ഒരാളായ നരേന്ദ്ര പട്ടേൽ. പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പി എ എ എസ്) കൺവീനർ കൂടിയാണ് ഇദ്ദേഹം.
ഞായറാഴ്ച രാത്രി വൈകി നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു നരേന്ദ്ര പട്ടേൽ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ലഭിച്ച രൂപയും പട്ടേൽ മാധ്യമപ്രവർത്തകരെ കാണിച്ചു.
ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര പട്ടേൽ ബി ജെ പിയിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രാത്രി വൈകി വാർത്താസമ്മേളനം നടത്തുകയും ബി ജെ പിയിൽ ചേരുന്നതിന് കോഴ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന് പണം സഹിതം മാധ്യമപ്രവർത്തകർക്ക് മുമ്പിൽ വെളിപ്പെടുത്തുകയായിരുന്നു.
പട്ടേൽ പ്രക്ഷോഭത്തിൻ്റെ നേതാവ് ആയിരുന്ന ഹാർദിക് പട്ടേലിൻ്റെ അനുയായി വരുൺ പട്ടേൽ കഴിഞ്ഞദിവസം ബി ജെ പിയിൽ ചേർന്നിരുന്നു. പാർട്ടിയിൽ ചേരുന്നതിന് ബി ജെ പി തനിക്ക് വരുൺ പട്ടേൽ മുഖേന ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേൽ മാധ്യമപ്രവർത്തകർക്കു മുമ്പിൽ വ്യക്തമാക്കി.
ബാക്കി 90 ലക്ഷം രൂപ തിങ്കളാഴ്ച നൽകാമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലക്കെടുക്കാൻ കഴിയില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി. ബി ജെ പിയുടെയും വരുൺ പട്ടേലിൻ്റെയും നിലപാടുകൾ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കാനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര പട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Narendra Patel says BJP offered one crore to Switch
Narendra Patel, who is aide of of Hardik Patel, says BJP offered one crore to Switch