ആപ്പ്ജില്ല

മെയ് 21, ഭീകരതാ വിരുദ്ധദിനം: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വവും ഭീകരതയ്ക്കെതിരായ പോരാട്ടവും

ദേശീയ ഭീകരതാ വിരുദ്ധ ദിനമാണ് മെയ് 21. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വമാണ് ഇന്ത്യയെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ടെന്ന ബോധ്യത്തിലേക്ക് ആദ്യമെത്തിച്ചത്. ഭീകരത രാജ്യാതിർത്തി കടന്നെത്തുന്നതിന്റെ ഏറ്റവും ഭീകരമായ മുഖമായിരുന്നു 1991 മെയ് 21ന് നാം കണ്ടത്.

Authored byകാർത്തിക് കെ കെ | Samayam Malayalam 20 May 2023, 6:50 pm
1991 മെയ് 21നാണ് ലോകത്തെ ഞെട്ടിച്ച ആ സംഭവം നടന്നത്. ജികെ മൂപ്പനാരുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വിശാഖപട്ടണത്തു നിന്ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂരിൽ എത്തിയതായിരുന്നു അദ്ദേഹം. ഒരു അംബാസഡർ കാറിൽ വിവിധ സ്വീകരണസ്ഥലങ്ങളിൽ ഇറങ്ങിക്കയറിയാണ് രാജീവ് ശ്രീപെരുമ്പുദൂരിലെ പ്രധാന വേദിയിലേക്ക് സഞ്ചരിച്ചത്. ശ്രീപെരുമ്പുദൂരിൽ എത്തിയപ്പോൾ വേദിക്ക് കുറച്ചകലെയായി കാർ നിറുത്തി രാജീവ് നടക്കാൻ തുടങ്ങി. അണികൾ പുഷ്പവൃഷ്ടികളോടെ അദ്ദേഹത്തെ ആനയിച്ചു. ഈ സന്ദർഭത്തിലാണ് ഭീകരസംഘടനയായ എൽടിടിഇ പ്രവർത്തക കലൈവാണി രാജരത്നം എന്ന ധനു രാജീവിനരികിലെത്തിയത്. രാജീവിന്റെ കാലിൽ തൊട്ടനുഗ്രഹം വാങ്ങാനെന്ന വ്യാജേന കുനിഞ്ഞ ധനു ബെൽറ്റ്ബോംബ് പൊട്ടിച്ചു. രാജീവ് ഗാന്ധിയും കൊലയാളിയും മറ്റ് 14 പേരും ഈ സ്ഫോടനത്തിൽ കൊല ചെയ്യപ്പെട്ടു.
Samayam Malayalam rajiv gandhi


ഭീകരവാദം എത്രമാത്രം അപകടകരമാണെന്ന് നേരിലറിഞ്ഞ നാളുകളായിരുന്നു അത്. രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ശബ്ദമായി. ഭീകരവാദത്തിന്റെ ഇരയായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന അമ്മയുടെ മകനും അതേ വിധി വന്നത് രാജ്യത്തെ വേദനിപ്പിച്ചു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ് മെയ് 21. ഈ ദിവസം ഭീകരതാ വിരുദ്ധ ദിനമായി രാജ്യം ആചരിക്കുന്നു. പിൽക്കാലത്ത് ഭീകരവാദം വളരെയേറെ ശക്തമായിത്തീർന്നു. വലിയ തോതിലുള്ള ഫണ്ട് സംഘടിപ്പിക്കാൻ ഭീകരവാദികൾക്കായി. ഭീകരതയെ എതിർക്കുന്ന രാജ്യങ്ങളെന്ന് നടിക്കുന്നവർ തന്നെയും ഭീകരതയ്ക്ക് ഫണ്ട് ചെയ്യുന്ന രാഷ്ട്രീയ സ്ഥിതി വന്നു. ഭീകരതയ്ക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ ജീവൻ വെടിഞ്ഞ രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് എന്നത്തെക്കാളും പ്രസക്തി വർദ്ധിക്കുകയാണിന്ന്. എല്ലാത്തരം ഭീകരവാദത്തെയും എതിർക്കുവാനും, ലോകസമാധാനത്തിനു വേണ്ടി പ്രവർത്തിക്കുവാനും ഈ ദിനം രാജ്യത്തെ ഓർമ്മിപ്പിക്കുന്നു.

രാജ്യത്തെ എല്ലാത്തരം ഭീകരവാദത്തോടും പോരാടുകയെന്ന സന്ദേശമാണ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നമുക്ക് പകരുന്നത്. സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഒരു ലോകത്തെ കെട്ടിപ്പടുക്കാൻ ഈ ദിനത്തിന്റെ ഓർമ്മ ഓരോ ഭാരതീയനെയും സഹായിക്കേണ്ടതാണ്.

മുൻകാലങ്ങളിൽ വളരെ ഗൗരവപൂര്‍വ്വം ആചരിച്ചുവന്ന ദിനമാണ് ദേശീയ ഭീകരതാ വിരുദ്ധ ദിനം. കുറച്ചുവർഷങ്ങളായി ഈ ദിനത്തിന് കാര്യമായ പ്രാധാന്യം ലഭിക്കുന്നില്ലായെന്നത് ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്