ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പുതിയ കോൺഗ്രസ് അധ്യക്ഷൻ ചുമതലയേൽക്കു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിലൂടെയാവും അധ്യക്ഷനെ നിശ്ചയിക്കുകയെന്നും പാർട്ടി പ്രവർത്തക സമിതി യോഗത്തിന് ശേഷം വേണുഗോപാൽ വ്യക്തമാക്കി.
Also Read : മുഖ്യമന്ത്രി സ്ഥാനാർഥി പ്രിയങ്ക ഗാന്ധി? പ്രിയങ്കയുടെ ചിത്രങ്ങളുമായി യുപിയിൽ കോൺഗ്രസ് കലണ്ടർ
കോൺഗ്രസിലെ എതിർശബ്ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കൾ പ്രവർത്തക സമിതിയിൽ അഭിപ്രായപ്പെട്ടു. അതേസമയം പാർട്ടി ശൈലി മാറണമെന്ന് തിരുത്തൽ വാദികളായ നേതാക്കൾ ആവശ്യപ്പെട്ടെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അധ്യക്ഷൻ വരണമെന്നും ഇവർ ആവശ്യപ്പെട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസയം പ്രവർത്തക സമിതിയിൽ ഐക്യകണ്ഠേനയാണ് തീരുമാനങ്ങൾ എടുത്തതെന്നാണ് കെസി വേണുഗോപാലിന്റെ വാക്കുകൾ.
ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, പി ചിദംബരം തുടങ്ങിയ നേതാക്കളാണ് സംഘടന തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അശോക് ഗെലോട്ട്, അമരീന്ദർ സിങ്, എകെ ആന്റണി, താരിഖ് അൻവർ, ഉമ്മൻ ചാണ്ടി തുടങ്ങിയവർ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.