ന്യൂഡൽഹി: നിർഭയ കേസ് നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന പ്രതി പവൻ ഗുപ്തയുടെ വാദം ഡൽഹി ഹൈക്കോടതി തള്ളി. നേരത്തെ പ്രതിയുടെ അഭിഭാഷകന് പുതിയ രേഖകൾ ഹാജരാക്കാൻ ഒരുമാസത്തെ അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി പ്രതിയുടെ ഹർജി തള്ളുകയായിരുന്നു.
നിർഭയ പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്ന അഭ്യൂഹങ്ങൾ ഉയരവെയായിരുന്നു പവൻ ഗുപ്ത കോടതിയെ സമീപിച്ചത്. നിർഭയ കേസിൽ കഴിഞ്ഞദിവസം പ്രതി അക്ഷയ് കുമാർ സിങ്ങ് സമർപ്പിച്ചപുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ വാദങ്ങളൊന്നും പ്രതിഭാഗത്തിന് ഉന്നയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ കേസിലെ പ്രതികൾക്കെല്ലാം വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവയ്ച്ചിരിക്കുകയാണ്. ഇനി ഇയാൾക്ക് ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കാൻ അവസരമുണ്ട്.
Also Read: നിർഭയ പ്രതികളെ ഉടൻ തൂക്കിലേറ്റുമോ?; വധശിക്ഷ നടപ്പാക്കുന്നത് ആർക്കൊക്കെ കാണാം
നേരത്തെ തന്നെ പ്രതികളായ വിനയ് കുമാർ, മുകേഷ് സിങ്, പവൻ ഗുപ്ത എന്നിവരുടെ പുനഃപരിശോധന ഹർജികൾ കോടതി തള്ളിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ രാം സിങ് വിചാരണയ്ക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിക്കുകയും ചെയ്തു. കേസിലെ ആറാംപ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ആറ് വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം അയാൾ പുറത്തിറങ്ങുകയും ചെയ്തു.
കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായിരുന്നില്ലെന്ന് പവൻ ഗുപത്യ്ക്ക് തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. ഇതു മുന്നിൽ കണ്ടായിരുന്നു പ്രതിയുടെ നീക്കം.
2012 ഡിസംബർ 16ന് ആണ് ഓടിക്കൊണ്ടിരുന്ന ബസിൽ ഫിസിയോതെറപ്പി വിദ്യാർഥിനി കൂട്ടമാനഭംഗത്തിനിരയായത്. പിന്നീടു സിംഗപ്പുരിൽ ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു.