ആപ്പ്ജില്ല

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന്

കേസിലെ നാലു പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണ വാറണ്ട്. നാലാമത്തെ മരണ വാറണ്ടാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Samayam Malayalam 5 Mar 2020, 3:20 pm
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന്. നാല് പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പുലര്‍ച്ചെ 5.30 യ്ക്കാണ് വധശിക്ഷ നടപ്പാക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.
Samayam Malayalam Nirbhaya
നിർഭയ കേസ് പ്രതികൾക്ക് വധശിക്ഷ


"ഇത് അവസാനത്തെ മരണ വാറണ്ട് ആണെന്നാണ് പ്രതീക്ഷ. മാർച്ച് 20ന് തന്നെ വധശിക്ഷ നടപ്പാക്കണം", നിർഭയയുടെ അമ്മ ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരുടെയെല്ലാം ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. മാര്‍ച്ച് നാലിന് പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെ നാലാമത്തെ മരണ വാറണ്ടാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കി മൂന്ന് പ്രതികളുടെയും ദയാഹര്‍ജികള്‍ നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി തള്ളിയതോടെ നാല് പ്രതികള്‍ക്കും മുമ്പിലുണ്ടായിരുന്ന എല്ലാ നിയമസാധുതകളും അവസാനിച്ചിരിക്കുകയാണ്.

ജനുവരി ഏഴിന് തൂക്കിലേറ്റാനാണ് ആദ്യം മരണ വാറണ്ട് പുറപ്പെടുവിച്ചത്. ദയാഹര്‍ജികളും മറ്റു ഹര്‍ജികളും പരിഗണനയിലുള്ളതിനാല്‍ ഇതിനു ശേഷം രണ്ട് പ്രാവശ്യം വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാന മരണ വാറണ്ട്.

2012 ഡിസംബര്‍ 16 നാണ് നിര്‍ഭയ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയായത്. ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെയാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ ആറുപേര്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചത്. അതിനുശേഷം റോഡിനു പുറത്തേക്കു എറിയുകയും ചെയ്തു. ആദ്യം ഡല്‍ഹിയിലെ ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലേക്കും കൊണ്ടുപോയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങളെല്ലാം പൂര്‍ണമായി തകര്‍ന്നതാണ് മരണകാരണം. 2012 ഡിസംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്