ഡല്‍ഹി: നിർഭയ കേസിൽ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകുന്നത് വൈകിയതിന് പിന്നിൽ ജയിലധികൃതരെന്ന് പ്രതികൾ. തിരുത്തൽ ഹർജി നൽകാനാവശ്യമായ രേഖകൾ തിഹാർ ജയിലധികൃതർ നൽകിയില്ലെന്ന് കാട്ടി പ്രതികളായ പവൻ ഗുപ്തയും അക്ഷയ് താക്കൂറും ഡൽഹി പാട്യാല കോടതിയെ സമീപിച്ചു. ഇരുവരുടെയും ഹർജി നാളെ കോടതി പരിഗണിക്കും.
പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് എപി സിങ്ങാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. അക്ഷയ് താക്കൂറിനും പവൻ ഗുപ്തയ്ക്കും ദയാഹർജിയും തിരുത്തൽ ഹർജിയും നൽകുന്നതിനാവശ്യമായ രേഖകൾ ഇതുവരെയും ജയിലധികൃതർ കൈമാറിയില്ലെന്നാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Also Read: അവസാന ആഗ്രഹം എന്ത് !; തൂക്കിലേറ്റുന്നതിനുമുൻപുള്ള ചോദ്യത്തോട് നിർഭയ കേസ് പ്രതികളുടെ പ്രതികരണം
കേസിലെ മറ്റു രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ പവൻ ഗുപ്തയും അക്ഷയ് താക്കൂറും ഇതുവരെ ഹർജി നൽകിയിട്ടില്ല. നിർഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചത്.
തൂക്കിലേറ്റാൻ പോകുന്നതിനുമുൻപ് കുടുംബത്തെയും സ്വത്തിനെയും കുറിച്ചുള്ള ചോദ്യങ്ങളോട് നിർഭയ കേസ് പ്രതികൾ പ്രതികരിച്ചില്ലെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുടുംബത്തെ കാണണമോയെന്ന ചോദ്യത്തിനോടും സ്വത്തുക്കൾ കൈമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും പ്രതികൾ പ്രതികരിച്ചില്ലെന്ന് തിഹാർ ജയിൽ അധികൃതരാണ് വ്യക്തമാക്കിയത്.
വധശിക്ഷ കാത്ത് കഴിയുന്ന പ്രതികൾക്ക് കുടുംബത്തിലെ അവസാനമായി കുടുംബത്തിലെ ആരെ കാണണമെന്നും എപ്പോൾ കാണണമെന്നും തീരുമാനിക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളോട് അധികൃതർ ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ വധശിക്ഷ നീട്ടിനൽകുമെന്ന വിശ്വാസത്തിലാണ് പ്രതികൾ.