ഭോപ്പാൽ: നമിബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേത്ത് കൊണ്ടുവന്ന ചീറ്റകൾക്ക് ആഹാരമായി പുള്ളിമാനുകളെ എത്തിച്ചെന്ന് ആരോപണം. സംഭവം വിവാദമാവുകയും ബിഷ്ണോയ് സമൂഹം പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തതോടെ പുള്ളിമാനുകളെ എത്തിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് വനംവകുപ്പ് വിശദീകരിച്ചു. ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന 8 ചീറ്റകൾക്ക് ആഹാരമാക്കാൻ രാജസ്ഥാനിൽ നിന്നും പുള്ളിമാനുകളെ എത്തിച്ചെന്നായിരുന്നു വാർത്ത പരന്നത്.
ഇതോടെ ബിഷ്ണോയ് സമൂഹം പ്രതിഷേധവുമായി രംഗത്ത് എത്തി. രാജസ്ഥാൻ മരുഭൂമിയിലെ പുള്ളിമാനുകൾ വംശനാശ ഭീഷണി നേരിടുകയാണെന്നും അതിനാൽ ഇത്തരം വിവേകഹരിതമായ തീരുമാനം പുന: പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിഷ്ണോയ് സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഹരിയാനയിലെ സെക്രട്ടേറിയേറ്റിന് മുമ്പിൽ ബിഷ്ണോയ് സമുദായംഗം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
Read Latest National News and Malayalam News
സംഭവം വിവാദമായതോടെ മധ്യപ്രദേശ് വനംവകുപ്പ് വിശദീകരണവുമായി രംഗത്ത് എത്തി. രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിലേക്ക് പുള്ളിമാനുകളെ കൊണ്ടുവന്നിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും അനുമതിയില്ലാതെ അത്തരത്തിൽ പുള്ളിമാനുകളെ എത്തിക്കാൻ കഴിയില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. ഇരുപതിനായിരത്തിൽ അധികം പുള്ളിമാനുകൾ കുനോ നാഷണൽ പാർക്കിലുണ്ടെന്നും പുറത്ത് നിന്ന് പുള്ളിമാനുകളെ എത്തിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും വനം വകുപ്പ് വിശദീകരിച്ചു. 7 പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. 5 പെൺചീറ്റകളും 3 ആൺ ചീറ്റകളുമാണ് നമീബിയയിൽ നിന്നും പറന്നിറങ്ങിയത്.