ആപ്പ്ജില്ല

കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയില്ല: കേന്ദ്ര ജല കമ്മീഷന്‍

കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍

Samayam Malayalam 6 Sept 2018, 10:59 am
ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഡാമുകളുടെ നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പാളിച്ച പറ്റിയിട്ടില്ലെന്നും കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്മീഷന്‍ കേന്ദ്ര ജലവിഭവ വകുപ്പിന് കൈമാറി. പ്രളയത്തിന് കാരണം മുന്‍കരുതലില്ലാതെ ഡാം തുറന്നുവിട്ടതാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് ശരിവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കേന്ദ്ര ജല കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Samayam Malayalam pic


ഒഴുക്കിവിടാവുന്നതിന്‍റെ നാലിലൊന്ന് ജലം മാത്രമാണ് ഇടുക്കി വിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയജലം പരമാവധി ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിഞ്ഞിട്ടുണ്ട്. കക്കി ഡാം പെട്ടെന്ന് തുറന്നുവിടാതിരുന്നത് കുട്ടനാട്ടില്‍ സ്ഥിതി വഷളാകും എന്നതുകൊണ്ടാണ്. ഇടമലയാറില്‍ ഒഴുകിവന്ന അധികജലം മാത്രമാണ് തുറന്നുവിട്ടിട്ടുള്ളതെന്നും ജല കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഭാവിയില്‍ ഇത്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. അച്ചന്‍കോവിലാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണിയുടെ സാധ്യതകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. മുന്നറിയിപ്പും മുന്‍കരുതലുമില്ലാതെ ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്ന ആരോപണം നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് കേന്ദ്ര ജല കമ്മീഷന്‍റെ റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്