മുംബൈ: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തെരുവ് കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ ഘട്ടത്തിൽ പ്രവർത്തനാനുമതി നൽകാൻ കഴിയില്ലെന്ന് മഹാരാഷ്‌ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
Also Read: ജമ്മുവിൽ ഇന്ത്യൻ സൈനികനെ കാണാതായി; ഭീകരവാദികൾ തട്ടിക്കൊണ്ടുപോയതായി സംശയം
കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കെയാണ് മഹാരാഷ്ട്ര സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിർണായ വിവരം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ നടപടി മൂലം തെരുവ് കച്ചവടക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജിക്ക് മറുപടിയായിട്ടാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്‌റ്റോറൻ്റുകൾക്കും പ്രവർത്തനാനുമതി നൽകിയ സാഹചര്യത്തിൽ തെരുവ് കച്ചവടക്കാർക്കും തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്‌റ്റിസുമാരായ അംജദ് സയ്യിദ്, മകരന്ദ് കാർണിക് എന്നിവരടങ്ങിയ ബെഞ്ച് സത്യവാങ്മൂലത്തിൽ സർക്കാരിൻറെ നിലപാട് വ്യക്തമാക്കാൻ ഉത്തരവിട്ടു.
Also Read: താനും രാമൻ്റെ ഭക്തനെന്ന് ഉദ്ധവ്; രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭവന നൽകി ശിവസേന
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ തെരുവ് കച്ചവടക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രവർത്തനാനുമതി നൽകാൻ കഴിയില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. " ചെറുകിട കച്ചവടക്കാരുടെയും തെരുവ് കച്ചവടക്കാരുടെയും പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള സാഹചര്യം നിലവിലില്ല. അസംഘടിത മേഖലയായതിനാൽ ഇളവുകൾ അനുവദിക്കുന്നത് രോഗ വ്യാപനം വർധിക്കുന്നതിന് കാരണമാകും. ഇക്കാര്യത്തിൽ മറിച്ചൊരു തീരുമാനവും ഇതുവരെ സ്വീകരിച്ചിട്ടില്ല' - എന്നും സർക്കാർ വ്യക്തമാക്കി.