ഹാഥ്രസ്: യുപിയിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ വീട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് 7.30 ഓടെയാണ് ഇരുവരും ഉൾപ്പെടുന്ന അഞ്ചംഗ കോൺഗ്രസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അതിനിടെ കേസിൽ യുപി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുമുണ്ട്.
നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കൾ ഹാഥ്രസിലെത്തി പെൺകുട്ടിയുടെ കുടുംബത്തെ കണ്ടത്. 'മകളെ അവസാനമായി ഒരു നോക്ക് കാണാൻ ഈ കുടുംബത്തിന് സാധിച്ചില്ല. തന്‍റെ ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചറിയണം. ഈ കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരുമെന്ന്' പ്രിയങ്ക ഗാന്ധി പറഞ്ഞു.
Also Read : അന്വേഷണത്തിൽ സംതൃപ്തിയില്ല; പരസ്യമായി ഭീഷണിപ്പെടുത്തിയ മജിസ്ട്രേട്ട് ഇപ്പോഴും അധികാരത്തിൽ
കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന് സുരക്ഷാ ഭീഷണിയുള്ളതിനാൽ അവർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അഞ്ചംഗ കോണ്‍ഗ്രസ് സംഘം ഹാഥ്രസിലെത്തിയത്. കെസി വേണുഗോപാല്‍, കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് എന്നിവരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്.
അതേസമയം കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുപാർശ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.