ആപ്പ്ജില്ല

ചർച്ച വേണമെങ്കിൽ സമരകേന്ദ്രത്തിലേയ്ക്ക് വരണം; അമിത് ഷായുടെ ഓഫർ തള്ളി കർഷകർ

ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം പ്രതിഷേധക്കാരായ കര്‍ഷകര്‍ തള്ളിയത്.

Samayam Malayalam 29 Nov 2020, 3:26 pm
ന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തണമെങ്കിൽ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്തേയ്ക്ക് സമരക്കാര്‍ മാറണമെന്ന കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത് ഷായുടെ ഉപാധി തള്ളി കര്‍ഷക സംഘടനകള്‍. ചര്‍ച്ചയ്ക്ക് സമ്മതമാണെങ്കിൽ വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ സര്‍ക്കാര്‍ അനുവദിച്ച ഗ്രൗണ്ടിലേയ്ക്ക് സമരം മാറ്റണമെന്നായിരുന്നു അമിത് ഷായുടെ നിലപാട്. എന്നാൽ ഈ ഉപാധി സമരം ചെയ്യുന്ന കര്‍ഷകര്‍ തള്ളി.
Samayam Malayalam amit shah
അമിത് ഷാ Photo: BCCL/File


ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തിന് കര്‍ഷകസംഘടനാ നേതാക്കള്‍ മറുപടി നല്‍കിയത്. ഉപാധി വെച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്നും ചര്‍ച്ച വേണമെങ്കിൽ സമരവേദിയിലേയ്ക്ക് വരണമെന്നും കര്‍ഷകര്‍ അറിയിച്ചു.

Also Read: ചൊവ്വാഴ്ച മുതൽ കടൽ പ്രക്ഷുബ്ധമാകും, മത്സ്യബന്ധനത്തിന് പോയവർ അടുത്തുള്ള സുരക്ഷിത തീരത്ത് എത്തുവാൻ നിർദ്ദേശം

ഡിസംബര്‍ മൂന്നാം തീയതി കര്‍ഷകരുമായി ചര്‍ച്ചയാകാമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം അറിയിച്ചത്. അതിനു മുൻപ് എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ സര്‍ക്കാര‍് ആവശ്യപ്പെട്ട സ്ഥലത്തേയ്ക്ക് മാറാൻ പ്രതിഷേധക്കാര്‍ തയ്യാറാകണമെന്നും അമിത് ഷാ അറിയിച്ചു. വടക്കൻ ഡൽഹിയിൽ പ്രതിഷേധത്തിനായി പോലീസ് സ്ഥലം അനുവദിച്ചെങ്കിലും ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സിംഘുവിലും ടിക്രിയിലും ദേശീയ പാതയിൽ തുടരുകയാണ്.

Also Read: 'മുഖ്യമന്ത്രി ധനമന്ത്രിക്കെതിരെ കൊടുപ്പിച്ച പരാതി, പരാതിക്കാരൻ ഒരു വൻ വ്യവസായിയുടെ ബിനാമി'; ആരോപണവുമായി ബിജെപി

കേന്ദ്രസര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുൻപ് പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നും ഉടൻ ഡൽഹിയിൽ നിന്ന് മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആറുമാസത്തേയ്ക്കുള്ള ഭക്ഷണസാധനങ്ങളടക്കം തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ഡൽഹിയിൽ തുടരുമെന്നുമാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയത്.

അതേസമയം, വിവാദമായ കാര്‍ഷിക നിയമങ്ങളെ ഇന്നു നടന്ന പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യായീകരിച്ചു. കാര്‍ഷികരംഗത്തെ പുതിയ പരിഷ്കരണങ്ങള്‍ കര്‍ഷകരുടെ ചങ്ങലകള്‍ പൊട്ടിച്ചെന്നും കര്‍ഷകരുടെ അവസരങ്ങള്‍ വര്‍ധിപ്പിച്ചെന്നും മോദി അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്