പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
രാജ്യത്ത് കൊവിഡ് വാക്‌സിൻ ഏതാനും ആഴ്ചകള്‍ക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ക്കുള്ളിൽ ഇന്ത്യൻ കമ്പനികള്‍ക്ക് വാക്സിൻ തയ്യാറാക്കാൻ സാധിക്കും. വിലകുറഞ്ഞതും ഫലപ്രദവുമായ വാക്‌സിനുകളാകും വിതരണം ചെയ്യും. വാക്‌സിൻ ലഭിക്കാനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരില്ല. വാക്സിൻ വിതരണം ആരംഭിക്കാനായി ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് കേന്ദ്രം പറഞ്ഞു.
വാക്‌സിൻ ലഭ്യമാകുന്നത് ആർക്കെല്ലാം?
സർക്കാർ - സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ഘട്ടത്തിൽ രണ്ട് കോടിയോളം വരുന്ന കൊവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൻ നൽകും. ഡോക്‌ടർമാർ, നഴ്‌സുമാർ, പോലീസ് ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ, മുനിപ്പൽ തൊഴിലാളികൾ എന്നിവർക്കാകും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക. ഇതിന് ശേഷമായിരിക്കും രാജ്യത്തെ കൂടുതൽ പേർക്ക് വാക്‌സിൻ നൽകുക.
ലഭ്യമാകുന്നത് ഏത് വാക്‌സിൻ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനായിരിക്കും രാജ്യത്ത് ലഭ്യമാക്കുക എന്നാണ് ലഭ്യമാകുന്ന സൂചന. പരീക്ഷണഘട്ടത്തിലുള്ള മൂന്ന് വാക്സിനുകള്‍ കൂടാതെ എട്ടു വാക്സിനുകള്‍ കൂടി രാജ്യത്ത് വികസിപ്പിക്കുന്നുണ്ട്. ഈ വാക്‌സിനുകളിലൊന്ന് രാജ്യത്ത് വിതരണം ചെയ്യുമോ എന്ന് വ്യക്തമായിട്ടില്ല. യുഎസ് കമ്പനികളായ ഫൈസറും മോഡേണയും ഉത്പാദിപ്പിക്കുന്ന വാക്‌സിനുകൾ പ്രതീക്ഷ പകരുന്നുണ്ടെങ്കിലും ഇവയുടെ ഉയർന്ന വില കേന്ദ്രത്തെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വാക്‌സിനുകൾക്ക് രാജ്യം കൂടുതൽ പ്രാധാന്യം നൽകാൻ ശ്രമം നടത്തുന്നത്.
വാക്‌സിൻ വിതരണത്തിനൊരുങ്ങി രാജ്യം
തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിൻ വിജയം കണ്ടാൽ അതിവേഗം വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. വാക്‌സിൻ ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ലക്‌സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചർച്ച നടത്തിയേക്കും. ഇത് സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാൻ ലക്‌സംബർഗിലെ ബി മെഡിക്കൽ സിസ്‌റ്റംസ് കമ്പനി അധികൃതർ അടുത്തയാഴ്‌ച ഇന്ത്യയിലെത്തും. ഭാരത് ബയോടെക്, പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡൻ ബയോടെക് പാർക്ക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സംഘം ചർച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.