ആപ്പ്ജില്ല

ഹണിമൂൺ ട്രിപ്പൊരുക്കി വഞ്ചന; ഖത്തറിലെത്തിയ ഇന്ത്യൻ ദമ്പതികൾ ജയിലിലായി; ഒടുവിൽ ട്വിസ്റ്റ്

ഹണിമൂൺ യാത്ര വാഗ്ദാനം ചെയ്ത ബന്ധു ദമ്പതികൾക്ക് ഒരു പൊതി നൽകി. ഖത്തർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ദമ്പതികൾ പോലീസ് പിടിയിലായി.

Samayam Malayalam 25 Oct 2020, 5:04 pm
ദോഹ: ബന്ധു ഒരുക്കിയ ഹണിമൂൺ യാത്ര ആഘോഷിക്കാൻ ഖത്തറിലേക്ക് പുറപ്പെട്ട ഒനീബയും ഷരീഖും ഇങ്ങനെയൊരു ചതി പറ്റുമെന്ന് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല. 2019 ജുലൈ ആറിനാണ് ദമ്പതികൾ മുംബൈ വിമാനത്താവളത്തിൽ നിന്നും ഖത്തറിലേക്ക് പറന്നത്. ചെന്നിറങ്ങിയ ഉടൻ ഇരുവരും പോലീസിന്റെ പിടിയിലായി. കാരണമറിയാതെ അമ്പരന്ന ദമ്പതികൾക്ക് മുന്നിലേക്ക് അവരുടെ ബാഗിൽ നിന്നും കണ്ടെത്തിയ പൊതി പോലീസ് എടുത്തുവെച്ചു.
Samayam Malayalam oniba kauser
ഒനീബ കൗസറും ഭ‍ര്‍ത്താവ് ഷരീഖും


Also Read: രണ്ട് വിമാനങ്ങള്‍ക്ക് വില 8400 കോടി; പ്രധാനമന്ത്രിയ്ക്ക് പറക്കാൻ രണ്ടാമത്തെ സുരക്ഷാവിമാനവും എത്തി

മധുവിധു യാത്രയുടെ മുഴുവൻ ചെലവും വഹിക്കാമെന്നായിരുന്നു ബന്ധുവിന്റെ വാഗ്ദാനം. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന വേളയിലാണ് ഒനീബയുടെ ബന്ധു യാത്ര വാഗ്ദാനം ചെയ്തത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇരുവരും നിമിഷങ്ങൾക്കുള്ളിൽ പിടിയിലായി. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്നും നാല് കിലോ ഗ്രാം ഹാഷിഷ് പോലീസ് കണ്ടെത്തി, വിമാനത്താവളത്തിൽ നിന്നും ജയിലിലേക്കാണ് ഇരുവരേയും കൊണ്ടുപോയത്.

ഹണിമൂൺ യാത്ര വാഗ്ദാനം ചെയ്ത ബന്ധു തന്റെ സുഹൃത്തിന് നൽകാൻ ഏൽപ്പിച്ചതായിരുന്നു പൊതി. മയക്കുമരുന്ന് കടത്തിയ കേസിൽ ഒനീബയ്ക്കും ഷരീഖിനും പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ മുംബൈ പോലീസും നാർക്കോട്ടിക് സെൽ ബ്യൂറോയും (എൻസിബി) നടത്തിയ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ദമ്പതികൾ നിരപരാധികളാണെന്നും ഒനീബയുടെ ബന്ധു തബസ്സം ഇവരെ ചതിച്ചതാണെന്നാണ് എൻസിബിയുടെകണ്ടെത്തൽ.

എൻസിബി നടത്തിയ അന്വേഷണത്തിൽ തബസ്സവും കൂട്ടാളി നിസാം കാരയും പോലീസിന്റെ പിടിയിലായി. പിടിയിലാകുമ്പോൾ ഇവരിൽ നിന്നും 13 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് എൻസിബി വ്യക്തമാക്കുന്നത്. ദമ്പതികൾ നിരപരാധികളാണെന്ന് കണ്ടെത്തിയതോടെ ഇരുവരുടേയും ജയിൽ മോചനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. നയതന്ത്ര മാർഗത്തിലൂടെ ഖത്തറിനെ സമീപിക്കാനാണ് എൻസിബിയുടെ തീരുമാനം.

Also Read: 'തന്നെ കൊല്ലാനായി മന്ത്രവാദം നടത്തി'; ലാലു പ്രസാദ് യാദവ് മൃഗബലി നടത്തുന്ന അന്ധവിശ്വാസിയെന്ന് സുശീല്‍ കുമാര്‍ മോദി

"എന്റെ മകൾ മാർച്ചിൽ വിദേശത്തുവെച്ച് കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ മുഖം ഒന്നു കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല." ഒനീബയുടെ മാതാവ് പ്രവീൺ പറഞ്ഞു. ഖത്തർ എംബസിക്ക് നിരവധി കത്തുകൾ എഴുതിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ലെന്ന് പ്രവീൺ വ്യക്തമാക്കി. എൻസിബിയും മുംബൈ പോലീസും നടത്തിയ അന്വേഷണത്തിലൂടെ ദമ്പതികളുടെ മോചനം ഉടൻ സാധ്യമാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്