ആപ്പ്ജില്ല

യുപിയിലെ 160 മണ്ഡലങ്ങൾ ബിജെപിയെ കൈവിടുമോ? കേന്ദ്രമന്ത്രിസഭയിൽ സ്ഥാനമില്ല, അതൃപ്തിയുമായി സഖ്യകക്ഷി

നിഷാദ് സമുദായത്തിലെ ജനങ്ങൾ ഇതിനോടകം തന്നെ ബിജെപിയെ കൈവിട്ടുകഴിഞ്ഞു. ബിജെപി തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും

Samayam Malayalam 9 Jul 2021, 3:14 pm
ലഖ്നൗ: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിക്കാത്തതിന് പിന്നാലെ ബിജെപിയോടുള്ള അതൃപ്തി പരസ്യമാക്കി യുപിയിലെ സഖ്യകക്ഷിയായ നിഷാദ് പാർട്ടി. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി നേതൃത്വം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്തിയതെന്ന വാദങ്ങൾക്കിടെ തന്നെയണ് ഇതേ കാരണത്തിന്‍റെ പേരിൽ യുപിയിലെ സഖ്യകക്ഷി അതൃപ്തി പരസ്യമാക്കിയത്. സംസ്ഥാനത്ത് 160 നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പാർട്ടിയാണ് നിഷാദ്. തങ്ങളുടെ സമുദായം ബിജെപിയിൽ നിന്ന് അകലുകയാണെന്നാണ് നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദ് പറയുന്നത്.
Samayam Malayalam party will face the consequences in the upcoming up assembly poll nishad party chief warns bjp
യുപിയിലെ 160 മണ്ഡലങ്ങൾ ബിജെപിയെ കൈവിടുമോ? കേന്ദ്രമന്ത്രിസഭയിൽ സ്ഥാനമില്ല, അതൃപ്തിയുമായി സഖ്യകക്ഷി



​എതിർപ്പ് നിഷാദ് പാർട്ടി എംപിയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ

മന്ത്രിസഭാ പുനസംഘടനയിൽ മകന്‍ പ്രവീണ്‍ നിഷാദിനെ ഉള്‍പ്പെടുത്താത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നിഷാദ് പാർട്ടി അധ്യക്ഷൻ സഞ്ജയ് നിഷാദാണ് രംഗത്തെത്തിയിരിക്കുന്നത്. അപ്നാ ദൾ അംഗം അനുപ്രിയ പട്ടേലിന് മന്ത്രിസ്ഥാനം നൽകാമെങ്കിൽ പ്രവീണിനെ എന്തുകൊണ്ട് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൂടായെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിഷാദ് സമുദായത്തിലെ ജനങ്ങൾ ഇതിനോടകം തന്നെ ബിജെപിയെ കൈവിട്ടുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

'തെറ്റ് തിരുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അനുഭവിക്കേണ്ടിവരും'



'നിഷാദ് സമുദായത്തിലെ ജനങ്ങൾ ഇതിനോടകം തന്നെ ബിജെപിയെ കൈവിട്ടുകഴിഞ്ഞു. ബിജെപി തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും' സഞ്ജയ് നിഷാദ് പറഞ്ഞതായി ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

160ലധികം മണ്ഡലങ്ങളിൽ സ്വാധീനമുള്ള നേതാവ്



തങ്ങളുടെ എംപി പ്രവീൺ നിഷാദ് 160ൽ കൂടുതൽ മണ്ഡലങ്ങളിൽ സ്വാധീനമുള്ള നേതാവാണെന്നും സഞ്ജയ് നിഷാദ് പറയുന്നു. അതേസമയം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ അനുപ്രിയ പട്ടേലിന് കുറച്ച് മണ്ഡലങ്ങളിൽ മാത്രമേ സ്വാധീനമുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് അവർക്ക് തീരുമാനമെടുക്കാനുളള അവസരമാണ്. പ്രവീണിന്‍റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന കാര്യത്തില്‍ എനിക്ക് അവരില്‍ പൂര്‍ണവിശ്വാസമുണ്ട്.' സഞ്ജയ് പറഞ്ഞു. നിഷാദ് (നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍) പാര്‍ട്ടിക്ക് യുപി നിയമസഭയില്‍ ഒരു എംഎല്‍എയാണ് ഉള്ളത്. പ്രവീണ്‍ സന്ത് കബിര്‍ നഗറിലെ എംപിയാണ്.

'ബിജെപിയും സമുദായത്തെ വഞ്ചിക്കുന്നു'



കുറച്ചുദിവസങ്ങള്‍ക്ക് മുമ്പേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബിജെപിയുമായുളള സഖ്യം തുടരുമെന്ന് സഞ്ജയ് നിഷാദ് പറഞ്ഞിരുന്നു. "ബിജെപിയുമായുള്ള നമ്മുടെ സഖ്യം തുടരും. എന്നിരുന്നാലും നമ്മുടെ സമുദായം ബിജെപിയിൽ നിന്ന് അകലുകയാണ്. കോണ്‍ഗ്രസും എസ്പിയും ബിഎസ്പിയും തങ്ങളുടെ സമുദായത്തെ വഞ്ചിച്ചു. ഇപ്പോൾ ബിജെപിയും തങ്ങളെ വഞ്ചിക്കുകയാണെന്ന് തോന്നുന്നു" അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്