രാജ്യസുരക്ഷ, ക്രമസമാധാനം
രാജ്യസുരക്ഷ ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി രണ്ട് തവണ നടത്തിയ റെയ്ഡിനും നേതാക്കളുടെ കൂട്ട അറസ്റ്റിനും പിന്നാലെയാണ് നടപടി. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവർത്തനം നടത്തിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയെന്നും, ഭീകര പ്രവർത്തനങ്ങൾക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.
ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് നിരോധന ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ കൊലപാതകങ്ങളും
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും പ്രതിസ്ഥാനത്ത് വന്ന കൊലപാതകങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിൽ പരാമർശിക്കുന്നുണ്ട് . കേരളത്തിലെ സഞ്ജിത്ത്, അഭിമന്യൂ, വിപിൻ കൊലപാതകങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. യുപി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ നിരോധനത്തിന് ശുപാർശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഇതിന് പുറമെ പിഎഫ്ഐയുടെ സ്ഥാപക നേതാക്കള്‍ മുന്‍ സിമി പ്രവര്‍ത്തകരാണെന്നും സംഘടനയ്ക്ക് ജമഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അറസ്റ്റിലായത് 247 പേർ
രാജ്യത്ത് രണ്ട് തവണയായി പിഎഫ്ഐ കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡിലായി 247 പേരെയാണ് കേന്ദ്ര ഏജൻസികൾ പിടികൂടിയത്. സെപ്റ്റംബർ 22ന് നടത്തിയ റെയ്ഡിൽ 106 പേരായിരുന്നു അറസ്റ്റിലായത്. കേരളത്തിൽ നിന്ന് മാത്രം 19 പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടി. ഇതിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്രം നടപടി സ്വീകരിച്ചിരിക്കുന്നത്.
എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പുറമെ എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ചിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ(CFI), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (AIIC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൺ റൈറ്റ്സ് ഓർഗ് (NCHRO), നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ & റീഹാബ് ഫൗണ്ടേഷൻ കേരള തുടങ്ങിയ സംഘടനകൾക്കാണ് നിരോധനം
കേരളത്തിലെ ഹർത്താലിലും അക്രമം
റെയ്ഡിനെയും അറസ്റ്റിനെയും തുടര്‍ന്ന് കേരളത്തിൽ ആഹ്വാനം ചെയ്ത റെയ്ഡും അക്രമാസക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലും നിരവധിപ്പേർ അറസ്റ്റിലായി. ഇതിന് പുറമേ വയനാട് മാനന്തവാടിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കടയില്‍ നിന്ന് വടിവാളുകള്‍ കണ്ടെടുത്തിരുന്നു. മാനന്തവാടി എരുമത്തെരുവിലെ എസ് ആന്‍റ് എസ് ടയര്‍ വര്‍ക്‌സ് കടയില്‍ നിന്നുമാണ് വടിവാളുകള്‍ പിടികൂടിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സലീം എന്നയാളുടെ ടയറുകടയില്‍ നിന്നാണ് രണ്ടര അടിയോളം വലുപ്പത്തിലുള്ള നാല് വടിവാളുകള്‍ കണ്ടെത്തിയത്.