ആപ്പ്ജില്ല

കുത്തിവെയ്പ്പിനു വേഗം പോരെന്ന് കേന്ദ്രം; വാക്സിൻ ക്ഷാമമെന്ന് സംസ്ഥാനങ്ങള്‍; 'വാക്സിൻ ഉത്സവ'വുമായി മോദി

കൊവിഡ് 19 രണ്ടാം തരംഗം പിടിച്ചു കെട്ടാൻ അതിവേഗം കൂടുതൽ പേരിലേയ്ക്ക് വാക്സിൻ എത്തിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് യോഗത്തിൽ അറിയിച്ചത്.

Samayam Malayalam 11 Apr 2021, 9:44 am
ന്യൂഡൽഹി: ആവശ്യത്തിനു ഡോസ് വാക്സിൻ കിട്ടുന്നില്ലെന്ന് ബിജെപി സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തുന്നതിനു പിന്നാലെ വാക്സിനേഷൻ വ്യാപകമാക്കാനായി വിപുലമായ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. യോഗ്യതയുള്ള പരമാവധി ആളുകള്‍ക്ക് വാക്സിൻ എത്തിക്കാനായി വരുന്ന നാലു ദിവസം രാജ്യത്ത് 'ടികാ ഉത്സവ്' അഥവാ വാക്സിൻ ഉത്സവം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് 19 വ്യാപനം വിലയിരുത്താനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
Samayam Malayalam pm modi calls for tika utsav for massive vaccination as states complain not enough doses given
കുത്തിവെയ്പ്പിനു വേഗം പോരെന്ന് കേന്ദ്രം; വാക്സിൻ ക്ഷാമമെന്ന് സംസ്ഥാനങ്ങള്‍; 'വാക്സിൻ ഉത്സവ'വുമായി മോദി



വാക്സിനേഷൻ ഇരട്ടിയാക്കണം

ഏപ്രിൽ 11 മുതൽ 14 വരെ തീയതികളിൽ വാക്സിൻ ഉത്സവം നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. "ഏപ്രിൽ 11 മുതൽ ഏപ്രിൽ 14 വരെ നമുക്ക് വാക്സിൻ ഉത്സവം നടത്തിക്കൂടേ" എന്നായിരുന്നു യോഗത്തിൽ പ്രധാനമന്ത്രിയുടെ ചോദ്യം. "ഈ സമയത്തിനുള്ളിൽ പരമാവധി യോഗ്യരായ ആളുകളിലേയ്ക്ക് നമുക്ക് വാക്സിൻ എത്തിക്കുകയും വാക്സിൻ പാഴാകുന്നത പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യാം." പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് 19 വ്യാപനവും വാക്സിനേഷൻ പുരോഗതിയും വിലയിരുത്താനായി വിളിച്ച യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. നാലു ദിവസത്തിനുള്ളിൽ പരമാവധി ആളുകളോടു വാക്സിൻ സ്വീകരിക്കാൻ നിര്‍ദേശിക്കാനും വാക്സിനേഷൻ ഇരട്ടിയാക്കാനും ഉത്തര്‍ പ്രദേശും ബിഹാറും അടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിവേഗം സ്റ്റോക്ക് തീരുന്നു

അതേസമയം, രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിൻ ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിൻ സ്റ്റോക്ക് അതിവേഗം തീരുന്നതായി കേന്ദ്രത്തെ അറിയിച്ചത്. മഹാരാഷ്ട്രയിൽ നിലവിൽ പ്രതിവാരം 17 ലക്ഷം ഡോസ് വാക്സിനാണ് നല്‍കുന്നത്. മുൻപ് ഇത് 7 ലക്ഷം മാത്രമായിരുന്നു. പ്രതിവാരം 40 ലക്ഷം ഡോസ് വാക്സിനെങ്കിലും വേണമെന്നാണ് ദിവസങ്ങള്‍ക്കു മുൻപ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കിയത്. കേരളത്തിലും തിരുവനന്തപുരം റീജിയണിലടക്കം ഇന്നലെ വാക്സിൻ സ്റ്റോക്ക് തീര്‍ന്നു.

പരാതിയുമായി സംസ്ഥാനങ്ങള്‍

പ‍ഞ്ചാബിൽ ഇനി വരുന്ന അഞ്ച് ദിവസത്തേയ്ക്കുള്ള വാക്സിൻ മാത്രമാണ് ബാക്കിയുള്ളതെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ഉടൻ കൂടുതൽ വാക്സിൻ അയച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ വാക്സിൻ സ്റ്റോക്ക് തീരുമെന്ന് രാജസ്ഥാനും വ്യക്തമാക്കി. ഡൽഹിയിൽ അടുത്ത പത്ത് ദിവസത്തേയ്ക്കുള്ള വാക്സിൻ മാത്രമാണുള്ളതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കുന്നത്. വാക്സിൻ ക്ഷാമമുണ്ടെന്ന് വ്യക്തമാക്കി ജാര്‍ഖണ്ഡും രംഗത്തെത്തിയ്ടുണ്ട്. രണ്ട് ദിവസത്തേയ്ക്കുള്ള വാക്സിൻ മാത്രമാണ് ശേഷിക്കുന്നതെന്നും അടിയന്തരമായി 10 ലക്ഷം ഡോസ് വാക്സിൻ കൂടി വേണ്ടിവരുമെന്നുമാണ് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബണ്ണ ഗുപ്ത വാര്‍ത്താ ഏജൻസിയോടു പറഞ്ഞത്.

ഇതുവരെ 10 കോടി പേര്‍ക്ക് വാക്സിൻ ലഭിച്ചു

നിലവിൽ രാജ്യത്ത് 10 കോടി ആളുകള്‍ക്ക് വാക്സിൻ നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് അറുപത് ശതമാനത്തിലധികവും വാക്സിൻ വിതരണം ചെയ്തിട്ടുള്ളത്. അതിവേഗം 10 കോടി ആളുകളിലേയ്ക്ക് വാക്സിൻ എത്തിച്ചതിൽ ഇന്ത്യയ്ക്ക് റെക്കോഡ് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കൊവിഡ് 19 രണ്ടാം തരംഗം തടയാൻ വാക്സിനേഷൻ്റെ വേഗം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്