ആപ്പ്ജില്ല

ടെലി പ്രോംപ്റ്റര്‍ ഉപേക്ഷിച്ച് പ്രധാനമന്ത്രി മോദി, പകരം പേപ്പര്‍ നോട്ടുകള്‍, ചെങ്കോട്ടയിലെ പ്രസംഗം 82 മിനിറ്റ്

രാജ്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പരാമര്‍ശിച്ചു.

Samayam Malayalam 15 Aug 2022, 2:21 pm
ന്യൂഡല്‍ഹി: ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് ടെലി പ്രോംപ്റ്ററിനു പകരം പേപ്പര്‍ നോട്ടുകള്‍. ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ ഒമ്പതാമത്തെ സ്വാതന്ത്ര്യദിന പ്രസംഗം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. 82 മിനിറ്റോളം നീണ്ടുനിന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
Samayam Malayalam Modi (13)


Also Read: 'അച്ഛന്‍ പിടഞ്ഞുമരിച്ചത് എന്‍റെ മടിയില്‍, ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ഡ്രൈവര്‍ കടന്നുകളഞ്ഞു'; ഓക്‌സിജന്‍ കിട്ടാതെ മരിച്ച രോഗിയുടെ മകന്‍റെ വാക്കുകള്‍

ഇപ്രാവശ്യം ടെലി പ്രോംപ്റ്റര്‍ ഒഴിവാക്കി പേപ്പറില്‍ എഴുതികൊണ്ടുവന്ന പോയിന്റുകള്‍ നോക്കിയാണ് മോദി പ്രസംഗം നടത്തിയത്. 2014 ല്‍ മോദി മുന്‍കൂട്ടി തയ്യാറാക്കിയ കുറിപ്പ് ഇല്ലാതെയാണ് തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയത്. ഈ വര്‍ഷം ത്രിവര്‍ണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് മോദി പ്രസംഗത്തിനെത്തിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ കാര്യമായ സംഭാവന നല്‍കിയ സ്വതന്ത്ര ഇന്ത്യയുടെ ശില്‍പികളെ പ്രധാനമന്ത്രി അനുസ്മരിച്ചു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പരാമര്‍ശിച്ചു.

'രാജ്യം പടുത്തുയര്‍ത്താനും സ്വാതന്ത്ര്യം നേടി തരാനും സഹായിച്ചവരെ ഓര്‍ക്കണം- ഡോ. രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സര്‍ദാര്‍ പട്ടേല്‍, ശ്യാമ പ്രസാദ് മുഖര്‍ജി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ദീന്‍ദയാല്‍ ഉപാധ്യയ, ജയ് പ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹിയ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യം ഭാരതി- ഈ മഹാന്മാരുടെ മുമ്പില്‍ തലകുനിയ്‌ക്കേണ്ട ദിവസമാണിന്ന്', മോദിയുടെ വാക്കുകള്‍.

ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'പുതിയ ദിശയില്‍ നീങ്ങാനുള്ള സമയമാണിത്. വെല്ലുവിളികള്‍ക്ക് ഇടയിലും ഇന്ത്യ മുന്നേറി. 75 വര്‍ഷം നീണ്ട യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുകയാണ്. ഊര്‍ജ്വസ്വലമായ രാജ്യമാണ് ഇന്ത്യയെന്ന്' 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

Also Read: അശ്ലീല സാഹിത്യ പരാമര്‍ശം; ടി പത്മനാഭന്‍ പരസ്യമായി മാപ്പു പറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

'ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യ. 91 കോടി വോട്ടര്‍മാര്‍ നമ്മുടെ ശക്തിയാണ്. വിഭജനകാലം ഇന്ത്യ പിന്നിട്ടത് വേദനയോടയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞു. വൈവിധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ലോകം ഇന്ത്യയെ ഉറ്റു നോക്കുന്ന സാഹചര്യത്തില്‍ അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്നും' രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്