അങ്കിത ഭണ്ഡാരിയുടെ കൊലപാതകം
റിസപ്ഷനിസ്റ്റായ പത്തൊമ്പതുകാരി അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസിൽ റിസോര്‍ട്ട് ഉടമ പുള്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുള്‍കിത് ആര്യയും മറ്റുള്ളവരും അങ്കിതയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നു. ഇത് എതിർത്തതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ റിസോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ പ്രവർത്തനങ്ങളെ പറ്റി വെളിപ്പെടുത്തലുമായി ജീവനക്കാർ രംഗത്ത് എത്തിയിരിക്കുന്നത്.
റിസോർട്ട് അനാശാസ്യ കേന്ദ്രം
റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരിമരുന്ന് ഉപയോഗവും പതിവാണെന്നായിരുന്നു മുന്‍ ജീവനക്കാരുടെ വെളിപ്പെടുത്തല്‍. വേശ്യാവൃത്തി, ലഹരിക്കച്ചവടം തുടങ്ങിയ അനധികൃത ഇടപാടുകൾക്ക് സാക്ഷിയാണെന്നാണ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ചില പ്രത്യേക അതിഥികളെ റിസോർട്ട് ഉടമയായ പുള്‍കിത് ആര്യ എത്തിക്കും. ഒപ്പം വിലാസം വെളിപ്പെടുത്താത്ത ചില സ്ത്രീകളെയും. റിസോർട്ടിൽ ലൈംഗീക സേവനത്തിവനാണ് ഇത്തരത്തിൽ യുവതികളെ എത്തിക്കുന്നത്. അതിഥികൾക്ക് വിലകൂടിയ മദ്യവും കഞ്ചാവും എത്തിക്കാറുണ്ടെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.
അതിഥികൾക്ക് കള്ളും പെണ്ണും കഞ്ചാവും
റിസോര്‍ട്ട് ഉടമയായ പുള്‍കിത് ആര്യ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. റിസോർട്ടിൽനിന്നു പുറത്തുപോകാൻ ശ്രമിക്കുന്നവരെ വ്യാജ മോഷണവും ആരോപണങ്ങളും ഉന്നയിച്ചു കുടുക്കുകയാണ് പതിവെന്നും ജീവനക്കാർ പറയുന്നു. അങ്കിത ഭണ്ഡാരിയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ കൈമാറിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവിരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും, മൃതദേഹത്തില്‍ ബലംപ്രയോഗിച്ചതിന്റെ ചില പാടുകളുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇതേക്കുറിച്ചൊന്നും പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ഒരു ജീവനക്കാരിയെ കാണാതായിരുന്നു
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് വരുന്നത് വരെ മൃതദേഹം സംസ്ക്കരിക്കാൻ വിസമ്മതിച്ചിരുന്നു. ഏതാനുംവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റിസോര്‍ട്ടില്‍നിന്ന് മറ്റൊരു ജീവനക്കാരിയെ കാണാതായിട്ടുണ്ടെന്ന ആരോപണത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. എന്നാൽ ആ പെൺകുട്ടി ഇപ്പോൾ മീററ്റിലുണ്ടെന്നും ഫോണിൽ സംസാരിച്ചിരുന്നെന്നും പോലീസ് വ്യക്തമാക്കി.