കൊലപാതകം ചൊവ്വാഴ്ച വൈകീട്ട്
സുള്ള്യ ബെള്ളാരെ സ്വദേശിയും യുവമോർച്ച ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ പ്രവീൺ നെട്ടാരു ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വ്യാപാരിയായ പ്രവീൺ കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അജ്ഞാത സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ പ്രവീൺ ശ്രമിച്ചെങ്കിലും തലയ്ക്ക് അടിയേറ്റു താഴെവീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കേരളത്തിലേക്ക് അന്വേഷണം
പ്രവീൺ നെട്ടാരുവിൻ്റെ കൊലപാതകത്തിൽ എല്ലാ തലങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നാലു പ്രത്യേക സംഘത്തിനു രൂപം നൽകിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഒരു സംഘം കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നു ജില്ലാ പോലീസ് മേധാവി ഋഷികേഷ് ഭഗവൻ സോനാവനെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള സംഘമാണോ കൃത്യം നടത്തിയതെന്ന ചോദ്യത്തിനു ഈ സാധ്യതയും അന്വേഷിക്കുന്നുണ്ടെന്നും എല്ലാ തലങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം മറുപടി നൽകി.
കനത്ത ജാഗ്രത
യുവമോർച്ച പ്രവർത്തകൻ്റെ കൊലപാതകത്തെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത ജാഗ്രത. പുത്തൂർ, സുള്ള്യ, കഡബ താലൂക്കുകളിൽ നിരോധാനജ്ഞ തുടരുകയാണ്. മംഗളൂരുവിൽ നിന്നും ഉഡുപ്പയിൽ നിന്നും അധിക സേനയെ എത്തിച്ച് സംഘർഷസാധ്യത നിലനിൽക്കുന്ന ബെള്ളാരെയിലടക്കം വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധവുമായി ബിജെപി, യുവമോർച്ച, വിഎച്ച്പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിൻ്റെ വാഹനം തടഞ്ഞും പ്രതിഷേധം അരങ്ങേറി. സമാധാനത്തിനു ആഹ്വാനം ചെയ്തു മുഖ്യമന്ത്രിയും കൊലപാതകത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. കൊലപാതകത്തനു പിന്നിൽ പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും ആണെന്നാണ് ആരോപണം,.
പ്രതികാരക്കൊല?
യുവമോർച്ച പ്രവർത്തകൻ്റെ കൊലപാതകം കാസർകോട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സുള്ള്യയിൽ അക്രമത്തിന് ഇരയായ കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസികളായ എട്ട് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപിച്ച് എസ്ഡിപിഐ രംഗത്തുവന്നിരുന്നു.