മുംബൈ: ഉദയ്പൂരിന് സമാനമായി മഹാരാഷ്ട്രയിലും നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് കൊലപാതകം. . മഹാരാഷ്ട്രയിലെ അമരാവതിയിൽ 54കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കോൽഹെയാണ് കൊല്ലപ്പെട്ടത് നൂപുർ ശർമയെ പിന്തുണയ്ക്കുന്ന പോസ്റ്റ് ഷെയർ ചെയ്തതിനാണെന്ന് പോലീസ്. രാജസ്ഥാനിലെ ഉദയ്പൂരിൽ സമൂഹമാധ്യമങ്ങളിൽ നൂപുർ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ഒരാഴ്ച മുമ്പ് ജൂൺ 21നാണ് അമരാവതിയിൽ കൊലപാതകം നടന്നത്.
അമരാവതി നഗരത്തിൽ മെഡിക്കൽ ഷോപ്പ് നടത്തുകയാണ് കൊല്ലപ്പെട്ട ഉമേഷ്. നൂപുർ ശർമയെ അനുകൂലിച്ച് ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. തന്റെ കസ്റ്റമേഴ്സ് ഉൾപ്പെടെയള്ളവർ അംഗങ്ങളായ ഒരു ഗ്രൂപ്പിൽ അബദ്ധത്തിൽ ഉമേഷ് ഈ പോസ്റ്റ് ഷെയർ ചെയ്തതായാണ് പോലീസ് പറയുന്നത്. ജൂൺ 21ന് 10നും 10.30നും ഇടയിലാണ് കൊലപാതകം നടന്നത്. കട അടച്ച് തന്റെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമേഷ്. മകനും ഭാര്യയും മറ്റൊരു വാഹനത്തിൽ പിന്നാലെയുണ്ടായിരുന്നു. വഴിമധ്യേ ബൈക്കിലെത്തിയ സംഘം ഉമേഷിനെ തടഞ്ഞ് നിർത്തുകയും മൂർച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയുമായിരുന്നു. പിന്നാലെയെത്തിയ മകൻ ഉടൻ തന്നെ ഉമേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.