ആപ്പ്ജില്ല

ഡൽഹിയിലെ മന്ത്രിസമരം ആറാം ദിവസവും തുടരുന്നു

നാളെ പ്രധാനമന്ത്രിയുടെ വീട്ടിലേയ്ക്ക് പ്രതിഷേധറാലി നടത്തുമെന്ന് ഒരുസംഘം എംഎൽഎമാര്‍

Samayam Malayalam 16 Jun 2018, 12:55 pm
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്ന് മന്ത്രിമാരും ചേര്‍ന്ന് ഡൽഹി ലഫ്റ്റനൻ്റ് ഗവര്‍ണറുടെ വീട്ടിൽ നടത്തുന്ന പ്രതിഷേധം ആറാം ദിവസവും തുടരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഞായറാഴ്ച പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് ഒരു സംഘം പാര്‍ട്ടി എംഎൽഎമാരും പ്രവര്‍ത്തകരും പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam sitin


ഡൽഹിയിൽ ഐഎഎസ് ഓഫീസര്‍മാര്‍ നടത്തിവരുന്ന അപ്രഖ്യാപിതസമരം അവസാനിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് എഎപിയുടെ ആവശ്യം. നാലുമാസത്തിലധികമായി ജോലി മുടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റേഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയ്ക്ക് അംഗീകാരം നല്‍കണമെന്നും ഡൽഹി സര്‍ക്കാര്‍ ആവശ്യമുന്നയിക്കുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റു മന്ത്രിമാരായ സത്യേന്ദര്‍ ജൈൻ, ഗോപാൽ റായ് എന്നിവരാണ് ലഫ്റ്റനൻ്റ് ഗവര്‍ണറുടെ ഔദ്യോഗികവസതിയും ഓഫീസുമായ രാജ് നിവാസിൽ തങ്ങി ഉപവാസസമരം ചെയ്യുന്നത്.

ആറുദിവസമായി ഉപവാസസമരം നടത്തുന്ന മന്ത്രിമാരായ സത്യേന്ദര്‍ ജൈനിന്‍റെയും ഗോപാൽ റായിയുടെയും രക്തത്തിലെ പഞ്ചസാരയുടെ നില കുറഞ്ഞുവരികയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജൂൺ 18 മുതൽ ഓരോ വീടുകളിലും കയറിയിറങ്ങി പ്രചരണം നടത്താനും പത്ത് ലക്ഷം കുടുംബങ്ങളുടെയെങ്കിലും ഒപ്പ് ശേഖരിക്കാനും ആം ആദ്മി പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിൽ ഇത് പ്രധാനമന്ത്രിയ്ക്ക് അയയ്ക്കാനാണ് പദ്ധതി.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, എസ്‍‍പി നേതാവ് അഖിലേഷ് യാദവ്, കമൽ ഹാസൻ, ശത്രുഘ്നൻ സിൻഹ, കേരള മുഖ്യമന്ത്രി പിണറായിവിജയൻ തുടങ്ങിയവരുടെ പിന്തുണ കെജ്രിവാളിന് ലഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്