ആപ്പ്ജില്ല

സർക്കാർ തന്ന സ്ഥലത്ത് പ്രതിഷേധിക്കാനില്ല; കർഷകസമരക്കാർ ഹൈവേയിൽ തുടരുന്നു; സമ്മർദ്ദത്തിൽ കേന്ദ്രം

ഡൽഹി പോലീസ് അനുവദിച്ച ബുരാരിയിലെ സ്ഥലത്ത് വളരെ ചുരുക്കം ചില കര്‍ഷകര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. ഹൈവേയിലെ പ്രതിഷേധസ്ഥലത്ത് വൻ പോലീസ് സന്നാഹവുമുണ്ട്.

Samayam Malayalam 28 Nov 2020, 1:23 pm
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് ഡൽഹിയിൽ പ്രവേശിച്ച് പ്രതിഷേധം നടത്താൻ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചെങ്കിലും കര്‍ഷകര്‍ ഹൈവേയിൽ തന്നെ തുടരുന്നു. വടക്കൻ ഡൽഹിയിൽ പ്രതിഷേധിക്കാനായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് ചുരുക്കം ചില കര്‍ഷകര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. മിക്ക പ്രതിഷേധക്കാരും സിംഘുവിലെയും ടിക്രിയിലെയും അതിര്‍ത്തികളിൽ തുടരുകയാണെന്ന് ദേശീയ ചാനലായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam farmers-protest
ഡൽഹിയിലെ കർഷക സമരത്തിൽ നിന്ന് Photo: BCCL


ശനിയാഴ്ച രാവിലെ ആയിരക്കണക്കിന് കര്‍ഷകര്‍ സ്ഥലത്ത് യോഗം ചേരുകയും സുരക്ഷാസേനയുമായി ചര്‍ച്ച ചെയ്ത് പ്രതിഷേധം ഹൈവേയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസത്തോളം നീണ്ട ആവശ്യത്തിനു ശേഷം സര്‍ക്കാര്‍ ഡൽഹിയിൽ പ്രവേശിക്കാൻ പ്രതിഷേധക്കാര്‍ക്ക് അനുമതി നല്‍കിയെങ്കിലും ജന്തര്‍ മന്തര്‍ അടക്കമുള്ള സ്ഥലങ്ങളാണ് കര്‍ഷക സംഘടനകള്‍ പ്രതിഷേധത്തിനായി ആവശ്യപ്പെടുന്നത്.


Also Read: ലൈവ്: ബുരാരിയിലേക്ക് പ്രവേശിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി; ട്രാക്ടറുകള്‍ ശുചിയാക്കാന്‍ നിര്‍ദേശം

അതേസമയം, സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ നിലപാട്. ഡിസംബര്‍ മൂന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര കൃഷിമന്ത്രി അറിയിച്ചിരിക്കുന്നത്. മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ നിയമത്തിൽ ഉള്‍പ്പെടുത്തേണ്ടി വന്നാൽ കേന്ദ്രസര്‍ക്കാരിന് അത് രാഷ്ട്രീയ തിരിച്ചടിയാകും.


സിംഘു അതിര്‍ത്തിയിൽ നിന്ന് തിരിച്ചു പോകില്ലെന്നും പ്രതിഷേധത്തിനായി ആയിരക്കണക്കിന് കര്‍ഷകരാണ് എത്തിയിരിക്കുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ ഹൈവേയിൽ തുടരുന്ന സാഹചര്യത്തിൽ അതിര്‍ത്തി പ്രദേശങ്ങളിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

Also Read: 'അധികം എഴുതാൻ വയ്യ, ഇന്നീ വാക്കുകൾ കുറിക്കാതെയും വയ്യ'; ആശുപത്രിക്കിടക്കയിൽ നിന്ന് കർഷക സമരത്തേക്കുറിച്ച് എംബി രാജേഷ്

അതേസമയം, ചില പ്രതിഷേധക്കാര്‍ പോലീസ് അനുവദിച്ച ബുരാരിയിലെ നിരംകാരി സമാഗം ഗ്രൗണ്ടിൽ ചില കര്‍ഷകര്‍ മാത്രം എത്തിച്ചേര്‍ന്നു. ഇവരുടെ ട്രാക്ടറുകള്‍ ഉള്‍പ്പെടെയുള്ളവ പ്രതിഷേധസ്ഥലത്ത് എത്തുന്നതിനു മുൻപു തന്നെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ സാനിറ്റൈസ് ചെയ്തു. എന്നാൽ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും ഉടനെ മടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.

കര്‍ഷകര്‍ക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നല്‍കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കര്‍ഷകര്‍ ഡൽഹിയിലേയ്ക്ക് പുറപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഡൽഹിയിലേയ്ക്ക് പ്രതിഷേധത്തിനായി പോകുകയാണെന്ുമായിരുന്നു ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികൈത് പറഞ്ഞു.

പ്രതിഷേധക്കാരോട് ബുരാരിയിലെ ഗ്രൗണ്ട് ഉപയോഗിക്കാൻ പോലീസ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഹൈവേയിലെ രണ്ട് സ്ഥലങ്ങളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹവും എത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്