പൂനെ: നാല് മാസത്തിനുള്ളിൽ രാജ്യത്ത് കൊവിഡ്-19 വാക്സിൻ പുറത്തിറങ്ങുമെന്ന് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി. ഓക്സ്ഫോഡ് സർവകലാശാലയുമായി ചേർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറിൽ പ്രതിരോധ വാക്സിൻ പുറത്തിറങ്ങുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ നമ്പ്യാർ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പറഞ്ഞത്.
ഇന്ത്യയിലെ വാക്സിൻ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമാണ് പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. നിലവിൽ രണ്ട് തരം വാക്സിനുകൾ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'അഞ്ച് തരത്തിലുള്ള വാക്സിനുകളാണ് തയ്യാറാക്കുന്നത് ഇതിൽ രണ്ടെണ്ണം മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി.
Also Read: ലോകത്ത് ആദ്യമായി കൊവിഡ് വാക്സിന് ലഭിക്കാന് പോകുന്ന സൈന്യമാകാന് ചൈന
സർക്കാർ അനുമതി കിട്ടുകയാണെങ്കിൽ ഒക്ടോബറോട് കൂടി അറുപത് ലക്ഷം വരെ വാക്സിൻ നിർമ്മിക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറയുന്നു. 'സാധാരണ ഒരു വാക്സിൻ നിർമ്മിച്ച് വിപണിയിലെത്താൻ ആറ് മുതൽ ഏഴ് വർഷം വരെ വേണ്ടി വരാറുണ്ട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്സിൻ നിർമ്മിക്കാനായത്' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യൻ കമ്പനി വികസിപ്പിച്ച കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്ന മരുന്നിനാണ് അനുമതി നൽകിയത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ജൂലൈ മാസത്തോടെ ട്രയൽ ആരംഭിക്കുമെന്നാണ് ഇവർ പറയുന്നത്.