ആപ്പ്ജില്ല

'ബിജെപി ചെയ്യുന്നതാണ് രാജ്യവിരുദ്ധ പ്രവർത്തനം': കേന്ദ്രം രാജ്യത്തെ സംവിധാനം അട്ടിമറിച്ചെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കാര്‍ഷിക നിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സംവിധാനം നശിപ്പിക്കുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി.

Samayam Malayalam 28 Sept 2020, 4:52 pm
ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സ്വാതന്ത്ര്യസമരസേനാനി ഭഗത് സിങിൻ്റെ സ്മാരകത്തിൽ സത്യാഗ്രഹം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിൻ്റെ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ചു. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ കേന്ദ്ര നടപടി ദേശവിദരുദ്ധ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ആരോപിച്ചു.
Samayam Malayalam amarinder singh
അമരീന്ദർ സിങ്


"എന്തു കൊണ്ടാണ് മിനിമം താങ്ങുവില ബില്ലുകളുടെ ഭാഗമല്ലാതിരുന്നത്" അദ്ദേഹം ചോദിച്ചു. ഇന്ത്യ ഗേറ്റിനു മുന്നിൽ ട്രാക്ടര്‍ കത്തിച്ചുള്ള പ്രതിഷേധം "കര്‍ഷകരുടെ രോഷമാണ് കാണിച്ചത്" എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പഞ്ചാബിലെ കര്‍ഷകര്‍ക്കായി 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്നും എന്നാൽ ഇപ്പോള്‍ ആരാണ് അവരുടെ വിളകള്‍ വാങ്ങിക്കാൻ പോകുന്നതെന്നു പോലും അവര്‍ക്ക് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ദേശീയമാധ്യമമായ എൻഡിടിവിയോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകള്‍. കാര്‍ഷിക ബില്ലിനു മേലുള്ള കോൺഗ്രസ് പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്ന കുറ്റപ്പെടുത്തൽ അദ്ദേഹം തള്ളിക്കളഞ്ഞു.

Also Read: 'ഇന്ത്യയിലെ ജനാധിപത്യം മരിച്ചു, ഇതാണ് തെളിവ്': കേന്ദ്രസര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി

കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണികള്‍ തുറന്നു നല്‍കുമെന്ന വാദത്തെ അദ്ദേഹം ചോദ്യം ചെയ്തു. അത് ഇപ്പോഴും നടക്കുന്നില്ലേ എന്നായിരുന്നു അമരീന്ദര്‍ സിങിൻ്റെ ചോദ്യം. കേന്ദ്രനിയമത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി. "കേന്ദ്രം സംസ്ഥാനത്തിൻ്റെ ജിഎസ്‍ടി എടുത്തു നീക്കി. കൃഷി സംസ്ഥാന വിഷയമാണ്. ഞങ്ങളുടെ നിയമവിദഗ്ധര്‍ വിഷയം പഠിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ സംവിധാനം നശിപ്പിക്കുകയാണ്. അവര്‍ക്ക് നിയമം മറികടക്കാൻ കഴിയില്ല. ഞങ്ങള്‍ ഒരു വഴി കണ്ടെത്താൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടു പാര്‍ലമെന്‍റിൽ പാസായ ഒരു നിയമത്തെ കോടതിയിൽ ചോദ്യം ചെയ്തു കൂടാ" അദ്ദേഹം ചോദിച്ചു.

Also Read: കാർഷിക നിയമം ഭരണഘടനാ വിരുദ്ധം; ടിഎൻ പ്രതാപൻ സുപ്രീംകോടതിയിൽ ഹർജി നല്‍കി

വിവാദമായ കാര്‍ഷിക ബില്ലുകളിൽ ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെ ബില്ലുകള്‍ നിയമമായി. ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന സംസ്ഥാനങ്ങള്‍ പഞ്ചാബും ഹരിയാനയുമാണ്. ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രത്യക്ഷസമരവുമായി രംഗത്തെത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്