ന്യൂഡൽഹി: കൊവിഡ് കാലത്ത് റെിൽവേ നടത്തിയ ശ്രമിക് ട്രെയിൻ സർവീസിലൂടെ ലഭിച്ചത് 429.90 കോടിയെന്ന് റെയിൽവേ. ജൂലൈ 9 വരെയുള്ള കണക്കുകൾ പ്രകാരമാണ് പ്രത്യേക ട്രെയിൻ സർവീസിലൂടെ ഇത്രയും തുക ലഭിച്ചത്. എന്നാൽ 2400 കോടി രൂപയാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്കായി കേന്ദ്രം ചിലവഴിച്ചതെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് റെയിൽവേയ്ക്ക് കൂടുതൽ വരുമാനം ലഭിച്ചത്. ഗുജറാത്ത് (102 കോടി), മഹാരാഷ്ട്ര (85 കോടി), തമിഴ്നാട് (34 കോടി) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച വരുമാനെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചിലയിടങ്ങളിൽ പണം സംസ്ഥാനം അടച്ചതാണെങ്കിൽ ചിലയിടങ്ങളിൽ പ്രാദേശിക ഭരണകൂടങ്ങൾ കുടിയേറ്റ തൊഴിലാളികളി നിന്ന് പണം ഈടാക്കിയതായും റിപ്പോർട്ടുകളുണ്ട്.
Also Read: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു
മെയ് ഒന്നുമുതലായിരുന്നു രാജ്യത്ത് ശ്രമിക് ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ലോക്ക് ഡൗണിനിടയിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെയും വിദ്യാർഥികളെയും തിരികെയെത്തിക്കാനായിരുന്നു ഇത്. ഇത്തരം സർവീസുകൾക്കായാണ് 2400 കോടി ചിലവഴിച്ചതെന്നാണ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറയുന്നത്.
ശ്രമിക് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളുടെ ശരാശരി നിരക്ക് 600 രൂപയാണെന്നും ട്രെയിൻ പ്രവർത്തിപ്പിക്കാൻ ഒരാൾക്ക് 3400 രൂപയോളം ചിലവുണ്ടെന്നും റെയിൽവേ ജൂണിൽ അറിയിച്ചിരുന്നു. 'ശ്രമിക് ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവിന്റെ 85% റെയിൽവേ വഹിച്ചതായി മനസ്സിലാക്കാം. ലോക്ക് ഡൗൺ സമയത്ത് രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉയർന്നുവരാനുള്ള ഒരു സുപ്രധാന പ്രവർത്തനമായിരുന്നു ഇത്' മന്ത്രാലയ വക്താവ് പറഞ്ഞു.
മെയ് ഒന്നുമുതൽ ജൂലൈ 9 വരെയുള്ള കാലയളവിൽ 4,496 സർവീസുകളാണ് റെയിൽവെ നടത്തിയത്. പ്രത്യേക സർവീസിലുണ്ട് 6.3 മില്യൺ ആളുകളാണ് യാത്ര ചെയ്തത്.