ആപ്പ്ജില്ല

സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് ചായയുമായെത്തി; പിന്നാലെ ഉപവാസവുമായി രാജ്യസഭ ഉപാധ്യക്ഷൻ

എംപിമാർക്ക് അരികിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ദുഃഖം രേഖപ്പെടുത്തി ഏകദിന ഉപവാസം അനുഷ്ഠിക്കുകയാണെന്ന് ഹരിവംശ് പ്രഖ്യാപിക്കുന്നത്

Samayam Malayalam 22 Sept 2020, 2:15 pm
ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരെ കാണാൻ സഭാ ഉപാധ്യക്ഷനെത്തിയ വാർത്ത രാജ്യത്ത് ചർച്ചയാവുകയാണ്. ഇന്ന് രാവിലെയായിരുന്നു പാർലമെന്‍റിന് മുന്നിൽ സമരം ചെയ്യുന്ന എംപിമാർക്ക് സമീപത്തേക്ക് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് എത്തിയത്. ചായയുമായി എംപിമാർക്കരികിലേത്തെത്തിയ ഉപാധ്യക്ഷന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.
Samayam Malayalam harivansh sing
എംപിമാർക്കരികിലെത്തിയ രാജ്യസഭ ഉപാധ്യക്ഷൻ


രാജ്യസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ തന്നെ പ്രതിഷേധവുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇരുന്ന എട്ട് എംപിമാർക്കുള്ള ചായയുമായിട്ടായിരുന്നു ഹരിവംശിന്‍റെ ഇന്നത്തെ രംഗപ്രവേശം. ഇദ്ദേഹം പ്രഭാത ഭക്ഷണവുമായെത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതിന് തൊട്ട് പിന്നാലെയായിരുന്നു പ്രധാന മന്ത്രിയും ഇതിനെ പ്രകീർത്തിച്ചത്. 'തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവർക്ക് ചായ നൽകിയ ഹരിവംശിന്റെ മഹാമനസ്കതക്ക് നന്ദി' എന്നായിരുന്നു പ്രധാന മന്ത്രിയുടെ ട്വീറ്റ്.

Also Read: എട്ട് എംപിമാരുടെ സസ്പെൻഷൻ; പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു

എംപിമാർക്ക് അരികിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ദുഃഖം രേഖപ്പെടുത്തി ഏകദിന ഉപവാസം അനുഷ്ഠിക്കുകയാണെന്ന് ഹരിവംശ് പ്രഖ്യാപിക്കുന്നത്. ഉപവാസമിരിക്കുകയാണെന്ന് കാട്ടി രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് ഇദ്ദേഹം കത്ത് നൽകുകയായിരുന്നു.


പ്രധാനമന്ത്രിയുടെ ട്വീറ്റും ഉപവാസ വാർത്തയും പുറത്ത് വന്നതോടെ ഹരിവംശിന്‍റെ സന്ദർശനം നാടകമായിരുന്നെന്ന ആരോപണവുമായി സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരും രംഗത്തെത്തി. ഡെപ്യൂട്ടി ചെയർമാന്‍റെ സന്ദർശനം നാടകമായിരുന്നു എന്നത് പ്രധാനമന്ത്രിയുടെ ട്വീറ്റ് കണ്ടപ്പോഴാണ് വ്യക്തമായതെന്ന് സിപിഎം എംപി കെകെ രാഗേഷാണ് പറഞ്ഞത്.

Also Read: Also Read : പ്രതിഷേധം തണുപ്പിക്കാൻ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്രം


'താൻ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനം നടത്തിയതല്ലെന്നും സമരം ചെയ്യുന്ന സഹപ്രവർത്തകരെ വ്യക്തിപരമായി സന്ദർശിച്ചതാണെന്നും പറഞ്ഞ അദ്ദേഹം പിന്നീട് രാജ്യസഭയിൽ ഉണ്ടായ സംഭവങ്ങളെ കുറിച്ചും താൻ ഉപവസിക്കാൻ പോകുകയാണെന്ന പ്രഖ്യാപനവുമാണ് നടത്തിയത്' എന്നായിരുന്നു രാഗേഷിന്‍റെ പ്രതികരണം.



മാധ്യമപ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഹരിംവശിന്‍റെ പുതിയ നീക്കങ്ങൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബിഹാറിൽ നിന്ന് ജനതാ ദൾ യുണൈറ്റഡിന്‍റെ പ്രതിനിധിയായാണ് ഇദ്ദേഹം 2014ൽ ആദ്യമായി രാജ്യസഭയിലെത്തുന്നത്. പിന്നീട് ബിജെപി അധികാരത്തിലെത്തിയപ്പോൾ രാജ്യസഭാ ഉപാധ്യക്ഷനുമായി.

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നത്. ഈ ഘട്ടത്തിൽ തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഹരിവംശ് നടത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്